ന്യൂഡെൽഹി: താലിബാൻ അധികാരം കയ്യേറിയ അഫ്‌ഗാനിസ്‌ഥാനിൽ നിന്നും ഇന്ന് കൂടുതൽ ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിക്കും. തലസ്‌ഥാന നഗരമായ കാബൂളിൽ നിന്നും രക്ഷാസൈന്യം ഖത്തറിൽ എത്തിച്ച 146 പേരെയാണ് ഇന്ന് ഡെൽഹിയിൽ എത്തിക്കുന്നത്. ഇന്നലെ മാത്രം മലയാളികൾ ഉൾപ്പടെ 392 ആളുകളെ മൂന്ന് വിമാനങ്ങളിലായി അഫ്‌ഗാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇനിയും ഏകദേശം 500ഓളം ആളുകൾ അഫ്‌ഗാനിൽ ഉണ്ടെന്നാണ് കണ്ടെത്തൽ.
അതേസമയം തന്നെ അഫ്‌ഗാനിലെ പാഞ്ച് ഷിർ പ്രവിശ്യ ആക്രമിക്കാനുള്ള നീക്കത്തിലാണ് താലിബാൻ. ഇതിനോടകം ആയിരക്കണക്കിന് താലിബാൻ അനുയായികൾ പാഞ്ച് ഷിർ വളഞ്ഞെന്നും ഉടൻ ആക്രമണം ഉണ്ടാകുമെന്നും താലിബാൻ വക്‌താവ് അറിയിച്ചു. നിലവിൽ അഫ്‌ഗാനിലെ 33 പ്രവിശ്യകൾ താലിബാന് കീഴടങ്ങിയിട്ടും ഇപ്പോഴും ചെറുത്ത് നിൽക്കുന്ന പ്രവിശ്യയാണ് പാഞ്ച് ഷിർ.
കൂടാതെ മുൻ പ്രസിഡണ്ട് ആയിരുന്ന അഷ്‌റഫ് ഗനി സർക്കാരിൽ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹ് അടക്കമുള്ള താലിബാൻ വിരുദ്ധ നേതാക്കൾ ഇപ്പോൾ പാഞ്ച് ഷിർ പ്രവിശ്യയിലാണുള്ളത്. ആക്രമിക്കാൻ മുതിർന്നാൽ താലിബാന് കനത്ത തിരിച്ചടി നൽകുമെന്ന് വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നൽകി.
Read also: സിപിഐഎം കണ്ണൂർ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം