തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾക്ക് മുൻഗണന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. സിവിൽ സപ്ളൈസ്, സപ്ളൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്‌സ്‌റ്റ് ബുക്ക് അച്ചടി, പാസ്‌പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെയാണ് മുൻഗണന പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. നിലവിൽ സംസ്‌ഥാനത്ത് മുൻഗണന ക്രമത്തിൽ 18-45 വയസ് വരെയുള്ള ആളുകളുടെയും, 45 വയസിന് മുകളിലുള്ളവരുടെയും വാക്‌സിനേഷൻ നടക്കുകയാണ്.
കൂടാതെ ഈ മാസം 31ആം തീയതി മുതൽ സെക്രട്ടേറിയറ്റിൽ 50 ശതമാനം ജീവനക്കാർ ഹാജരാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭ നടക്കുന്ന സാഹചര്യത്തിൽ അണ്ടർ സെക്രട്ടറിമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്‌ഥരെല്ലാം സെക്രട്ടേറിയറ്റിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടാതെ വളം, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾക്ക് ആഴ്‌ചയിൽ ഒരിക്കൽ പ്രവർത്തിക്കാമെന്നും, ഇവ കർശന കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും നിർദ്ദേശം നൽകി.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ മൽസ്യബന്ധന തുറമുഖങ്ങൾ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ അവയുടെ പ്രവർത്തനം സുഗമമായി നടക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കി. നിലവിൽ കോവിഡ് പ്രതിരോധ വസ്‌തുക്കൾക്ക് സർക്കാർ വില നിശ്‌ചയിച്ചിട്ടുണ്ടെങ്കിലും, കൂടിയ വിലയാണ് മെഡിക്കൽ സ്‌റ്റോറുകൾ ഉൾപ്പടെ ഈടാക്കുന്നത്. ഇവ കണ്ടെത്തുന്നതിനായി ജില്ലാ തലത്തിൽ പ്രത്യേക സംഘങ്ങൾ പരിശോധന ആരംഭിച്ചിട്ടുണ്ട്.
Read also : മധുപാൽ വിശദമാക്കുന്നു: ഞാൻ ലക്ഷദ്വീപിനോപ്പം; എന്ത് കൊണ്ട്?