തിരുവനന്തപുരം: സംസ്‌ഥാനത്ത് 6 ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് കർശന നിയന്ത്രണം നിലവിൽ വന്നത്. പൊതുപരിപാടികൾ നിരോധിച്ചു. തിയേറ്ററുകളും നീന്തൽ കുളവും ജിമ്മുകളും അടച്ചു.
ആരാധന ഓൺലൈനായി മാത്രം. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ അവസാന വർഷ ക്‌ളാസുകൾ മാത്രമേ നടത്താൻ പാടുള്ളൂ. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും നിയന്ത്രണം കടുപ്പിച്ചു. സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നത് വലിയ പ്രതിസന്ധിയാണ് രോഗവ്യാപനം കൂടിയ ജില്ലകളിൽ സൃഷ്‌ടിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ് പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
Also Read: സ്വകാര്യ ഏജൻസിയുടെ ‘കെ റെയില്‍’ പഠനം; ജനകീയ സമിതി ബഹിഷ്‌കരിക്കും