ദോഹ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്‌ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്‌ദുൽ അസീസ് അൽ ഥാനിയുടെ അധ്യക്ഷതയിൽ രണ്ട് ദിവസം മുൻപ് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഇന്ന് മുതൽ ജിംനേഷ്യങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കും. 12 വയസിൽ താഴെയുള്ള കുട്ടികളെ മാളുകളിൽ പ്രവേശിപ്പിക്കില്ല. സിനിമാ തിയേറ്ററുകൾ, മ്യൂസിയങ്ങൾ, ഇൻഡോർ റെസ്‌റ്റോറന്റുകൾ തുടങ്ങിയ സ്‌ഥലങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സാമൂഹിക ഒത്തുചേരലുകളും വീടുകളും മജ്‌ലിസുകളും പോലെയുള്ള സ്‌ഥലങ്ങളിലെ സന്ദർശനവും തടയും. മറ്റ് സ്‌ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
ഇതിനോടൊപ്പം തന്നെ നേരത്തെ നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും തുടരുകയും ചെയ്യും. സർക്കാർ സ്‌ഥാപനങ്ങളിൽ 80 ശതമാനം ജീവനക്കാർ മാത്രമേ നേരിട്ട് ജോലിക്ക് ഹാജരാകാൻ പാടുള്ളൂ. തുറന്ന വേദികളിലടക്കം വിവാഹ ആഘോഷങ്ങൾക്ക് പൂർണമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സിനിമാ തിയേറ്ററുകളിൽ 20 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
Also Read: മുംബൈ ആശുപത്രിയിൽ തീപിടുത്തം; 2 പേർ മരിച്ചു, 70 രോഗികളെ മാറ്റിപ്പാർപ്പിച്ചു