ന്യൂഡെൽഹി: 660 ട്രെയിൻ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ. ഇതിൽ 108 എണ്ണം അവധിക്കാല സ്‌പെഷ്യൽ ട്രെയിനുകളാണ്. അന്തർ സംസ്‌ഥാന തൊഴിലാളികളുടെ സൗകര്യം ഉൾപ്പടെ പരിഗണിച്ചാണ് റെയിൽവേ തീരുമാനം. കോവിഡിന് മുൻപ് 1,783 മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. വെള്ളിയാഴ്‌ചയിലെ കണക്കനുസരിച്ച് ഇതിൽ 983 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കോവിഡിന് മുൻപുണ്ടായിരുന്ന ട്രെയിനുകളിൽ 56 ശതമാനവും സർവീസ് പുനഃരാരംഭിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
ജൂൺ ഒന്നിന് 800 മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തിയിരുന്നത്. ഇതിനൊപ്പം 660 ട്രെയിനുകൾക്ക് കൂടി സർവീസ് നടത്താനുള്ള അനുമതിയാണ് നൽകുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇതിൽ 552 മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളും 108 അവധിക്കാല സ്‌പെഷ്യൽ ട്രെയിനുകളും ഉൾപ്പെടും. വിവിധ സോണുകളിലെ കോവിഡ് സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് കൂടുതൽ ട്രെയിനുകളുടെ സർവീസ് തുടങ്ങുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
Read also: കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന; എഫ്‌ഐആറിനെതിരെ കരാർ കമ്പനി കോടതിയിൽ