പട്‌ന: വൈദ്യുതിക്ഷാമം ബിഹാറിനെയും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 10 മണിക്കൂറിലേറെയാണ് ബിഹാറിലെ മിക്ക ജില്ലകളിലും വൈദ്യുതി മുടങ്ങിയത്. 6,500 മെഗാവാട്ട് വൈദ്യുതിയാണ് ബിഹാറിന് ആവശ്യമായിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 4,700 മെഗാവാട്ട് മാത്രമാണ് ലഭ്യമാകുന്നത്.
കൽക്കരി ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്രം വൈദ്യുതി വിഹിതം വെട്ടിക്കുറച്ചിരുന്നു. ഇതോടെ 3,200 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഇപ്പോൾ കേന്ദ്രവിഹിതമായി ലഭിക്കുന്നത്. ഇതേ തുടർന്ന് കടുത്ത ക്ഷാമം ഒഴിവാക്കുന്നതിനായി യൂണിറ്റിന് 20 രൂപ നിരക്കിൽ 1,500 മെഗാവാട്ട് വൈദ്യുതി ബിഹാർ സർക്കാർ നിലവിൽ വാങ്ങുന്നുണ്ട്.
വൈദ്യുതി ക്ഷാമത്തെ തുടർന്ന് വടക്കൻ ബിഹാറിലെ ജില്ലകൾക്കുള്ള വൈദ്യുതി വിതരണം ഗണ്യമായി സർക്കാർ വെട്ടിക്കുറച്ചു. കൂടാതെ നവരാത്രി പൂജ അവധിക്ക് ശേഷം വ്യവസായ യൂണിറ്റുകൾ തുറക്കുന്നതോടെ വൈദ്യുതി ക്ഷാമം കടുക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ സർക്കാർ.
Read also: കയ്യിൽ പണമില്ല; ആര്യന്‍ ഖാന് ലഹരി മരുന്ന് വാങ്ങാന്‍ കഴിയില്ലെന്ന് അഭിഭാഷകൻ