പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശബരിമലയില്‍ പ്രതിദിനം എത്തുന്നവരില്‍ അധികവും അന്യസംസ്‌ഥാനത്ത് നിന്നുള്ളവരാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നവരില്‍ 90 ശതമാനം ആളുകളും കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരാണ്. വെറും 10 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തിൽ നിന്നും ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നത്.
നിലവില്‍ ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനാനുമതി നല്‍കുന്നത്. കേരള പോലീസിന്റെ വെര്‍ച്വല്‍ ക്യു സംവിധാനം വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള പലര്‍ക്കും ഇതില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതിയും വലിയ രീതിയില്‍ ഉയരുന്നുണ്ട്. നിലവില്‍ പ്രതിദിനം 5000 ആളുകള്‍ സന്നിധാനത്ത് എത്തുന്നതോടെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതിലും പോലീസ് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
കഴിഞ്ഞ മണ്ഡലകാല സമയത്ത് ശബരിമലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 390 പേര്‍ക്കാണ്. ഇവരില്‍ 289 ആളുകളും ശബരിമലയില്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ആളുകള്‍ ആയിരുന്നു. കൂടാതെ പരിശോധനയില്‍ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് 96 പേരെ ദര്‍ശനം അനുവദിക്കാതെ മടക്കി അയക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് മകരവിളക്ക് തീര്‍ഥാടനം തുടങ്ങിയപ്പോൾ തീര്‍ഥാടകരുടെ എണ്ണം 5000 ആക്കി ഉയര്‍ത്താന്‍ ഹൈക്കോടതിയില്‍ നിന്നും ദേവസ്വം ബോര്‍ഡ് അനുമതി വാങ്ങിയത്. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Read also : പട്ടയം തരേണ്ടത് സര്‍ക്കാര്‍; വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് കുട്ടികള്‍