ന്യൂഡെൽഹി: രാജ്യത്തെ ആസിഡ് ആക്രമണ കേസുകളിൽ മൂന്നിൽ രണ്ട് പേർക്കും നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ. നോഡൽ ഓഫീസർമാരും, 24 സംസ്‌ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് വനിതാ കമ്മീഷൻ വിഷയം ഉന്നയിച്ചത്.
രാജ്യത്ത് ആകെ രജിസ്‌റ്റർ ചെയ്‌ത 1273 കേസുകളിൽ 799 പേർക്കും അർഹതപ്പെട്ട നഷ്‌ടപരിഹാരം ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ യോഗത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അടിയന്തിര നടപടികൾ വേണമെന്ന് കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ആവശ്യപ്പെട്ടു.
വനിതാ കമ്മീഷന്റെ മുൻപിലെത്തിയ ആസിഡ് ആക്രമണ കേസുകളുമായി ബന്ധപ്പെട്ടുള്ള നടപടികൾ വിലയിരുത്താനാണ് കമ്മീഷൻ യോഗം വിളിച്ചു ചേർത്തത്. നഷ്‌ടപരിഹാരം കൃത്യമായി നൽകാത്ത നടപടിയിൽ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ അതൃപ്‌തി അറിയിച്ചു. ഇതുവരെ രജിസ്‌റ്റർ ചെയ്‌ത 1273 കേസുകളിൽ വെറും 474 പേർക്ക് മാത്രമാണ് സഹായം ലഭ്യമാക്കിയത്. ഒക്‌ടോബർ 20 വരെയുള്ള കണക്കുകളാണ് യോഗത്തിൽ പരിശോധിച്ചത്.
സംസ്‌ഥാനങ്ങൾ അവതരിപ്പിച്ച കണക്കുകളിൽ നിന്ന് വ്യത്യസ്‍തമാണ് കമ്മീഷന്റെ കൈവശമുള്ളതെന്ന് രേഖ ശർമ്മ ചൂണ്ടിക്കാട്ടി. സംസ്‌ഥാനങ്ങൾ കൃത്യമായി കണക്കുകൾ കമ്മീഷന് മുൻപിൽ എത്തിക്കുന്നില്ലെന്ന വിമർശനം യോഗത്തിൽ ഉയർന്നിരുന്നു. ആക്രമണത്തിന് ഇരയായ സ്‌ത്രീകൾക്ക് കൃത്യമായ ചികിൽസ നൽകാൻ തയ്യാറാവാത്ത സംസ്ഥാനങ്ങളുടെ നടപടിയും വിമർശനത്തിന് ഇടയാക്കി.
Read Also: വീട്ടില്‍ ലഹരിമരുന്ന് കണ്ടെത്തിയ കേസ്; ഭാരതി സിങ്ങും ഭര്‍ത്താവും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍