തിരുവനന്തപുരം: സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്‌ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംസ്‌ഥാനത്തെ ഭരണ, പ്രതിപക്ഷ കക്ഷികൾ. വിഷയത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. കേന്ദ്രനീക്കത്തിനെതിരെ സംസ്‌ഥാന സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ അമിത് ഷായുടെ നേത്യത്വത്തിൽ സഹകരണ മന്ത്രാലയം രൂപീകരിച്ചത്. സംസ്‌ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കടന്നുകയറുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് തുടക്കത്തിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഭരണഘടന അനുസരിച്ച് സഹകരണ മേഖല സംസ്‌ഥാനത്തിന്റെ വിഷയമാണെന്ന് വിഎൻ വാസവൻ പറയുന്നു. ഇതിനെതിരെ സർക്കാർ നിയമപരമായി മുന്നോട്ട് പോലും. പ്രതിപക്ഷ പിന്തുണ ഉറപ്പാക്കുന്നതിന് ഭാഗമായി സർവകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളം, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിലാണ് സഹകരണ പ്രസ്‌ഥാനങ്ങൾ സജീവമായുള്ളത്. കേരളത്തിൽ ധനകാര്യ സ്‌ഥാപനങ്ങൾ, വൻകിട നിർമാണ സ്‌ഥാപനങ്ങൾ എന്നിവയെല്ലാം സഹകരണ മേഖലയിലുണ്ട്. മിക്ക സഹകരണ പ്രസ്‌ഥാനങ്ങളുടെയും നിയന്ത്രണം രാഷ്‌ട്രീയ കക്ഷികളിൽ നിന്നുള്ളവർക്കാണ്. ഈ മേഖലയെ തകർക്കുക എന്ന ഉദ്ദേശമാണ് സഹകരണ മന്ത്രാലയത്തിന്റേത് എന്നാണ് പൊതുവേയുള്ള ആരോപണം.
Also Read: സ്വകാര്യതാ നയം ഉടനില്ല; താല്‍ക്കാലികമായി നിർത്തിവെച്ചതായി വാട്‌സ്ആപ്