ന്യൂഡെൽഹി: പുതുതായി നിയമിതരായ മന്ത്രിമാർ ഉൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ 42 ശതമാനം പേർക്ക് എതിരെയും ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്. വോട്ടെടുപ്പ് അവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ എഡിആർ (അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇവരിൽ ചിലർ കൊലപാതകം, വധശ്രമം, കവർച്ച കേസുകളിൽ ഉൾപ്പെടെ പ്രതി ചേർക്കപ്പെട്ടവരാണെന്നും റിപ്പോർട് ചൂണ്ടികാണിക്കുന്നു. ആകെയുള്ള 78 മന്ത്രിമാരിൽ 33 പേർ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അറിയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്‌മൂലം അടിസ്‌ഥാനമാക്കി തയ്യറാക്കിയ റിപ്പോർട്ടിൽ എഡിആർ വ്യക്‌തമാക്കി.
ആഭ്യന്തര സഹമന്ത്രിയായി നിയമിതനായ കൂച്ച് ബെഹാർ നിയോജക മണ്ഡലത്തിൽ നിന്നുള്ള നിസിത് പ്രമാണിക് തനിക്കെതിരെ കൊലപാതക കേസ് (ഐപിസി സെക്ഷൻ 302) നിലവിൽ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 35കാരനായ ഇയാളാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തി.
വി മുരളീധരൻ ഉൾപ്പെടെ നാല് മന്ത്രിമാർക്ക് വധശ്രമവുമായി ബന്ധപ്പെട്ട കേസുകളാണ് (ഐപിസി സെക്ഷൻ 307) നിലവിൽ ഉള്ളത്. ജോൺ ബാർല, പ്രമാണിക്, പങ്കജ് ചൗധരി എന്നിവരാണ് മറ്റ് മൂന്ന് പേർ. മന്ത്രിമാരിൽ 70 പേർ കോടിപതികളാണ് എന്നും റിപ്പോർട് പറയുന്നു.
16.24 കോടി രൂപയാണ് മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ ശരാശരി ആസ്‌തി. നാല് മന്ത്രിമാർ 50 കോടി രൂപയിൽ അധികം ആസ്‌തി ഉള്ളവരാണ്. ജ്യോതിരാദിത്യ സിന്ധ്യ, പീയൂഷ് ഗോയൽ, നാരായണ ടാറ്റു റാണെ, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് അവർ.
Read Also: കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണിന്റെ ഉപയോഗത്തിന് വിലക്ക്