ഭോപ്പാൽ: മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മണിക്കൂറുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 18 സീറ്റുകളിലും കോൺഗ്രസ് 8 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ പല മണ്ഡലങ്ങളിലും ബിജെപി ലീഡ് പിടിക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യാ പക്ഷക്കാരായ 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ ഇത്രയധികം സീറ്റുകളിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ബിജെപി സർക്കാരിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഒപ്പം, കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ ചേക്കേറിയ ജോതിരാദിത്യ സിന്ധ്യയുടെ രാഷ്‌ട്രീയ ഭാവിയിലും ഏറെ നിർണ്ണായകമാണ്.
230 അംഗ നിയമസഭയിൽ 83 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിനുള്ളത്. വീണ്ടും അധികാരം പിടിക്കാൻ കോൺഗ്രസിന് വേണ്ടത് ഏറ്റവും കുറഞ്ഞത് 21 സീറ്റാണ്. അതേസമയം ബിജെപിക്ക് 109 സീറ്റുകളാണ് ഉള്ളത്. ശിവരാജ് സിംഗ് ചൗഹാന് ഭരണം നിലനിർത്താൻ ബിജെപി ഒൻപത് സീറ്റിലെങ്കിലും ജയം നേടണം.
Also Read: ആത്‍മഹത്യാ പ്രേരണക്കേസ്; അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി