മലപ്പുറം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെയുള്ള നടപടി പരസ്യ ഖേദപ്രകടനത്തിൽ ഒതുക്കി തീർത്ത് മുസ്‌ലിം ലീഗ്. ലൈംഗിക അധിക്ഷേപം ഉൾപ്പടെ നടത്തിയ നേതാക്കളെ പുറത്താക്കുകയോ മാറ്റിനിർത്തുകയോ പോലും ചെയ്യാതെയാണ് ലീഗ് വിഷയം കൈകാര്യം ചെയ്‌തിരിക്കുന്നത്. ആരോപണവിധേയരായ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചതായും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുമെന്നും ലീഗ് പത്രപ്രസ്‌താവനയില്‍ അറിയിച്ചു.
‘ഹരിത’ നേതാക്കള്‍ക്ക് എതിരെയുള്ള പരാമര്‍ശം ദുരുദ്ദേശത്തോടെയല്ലെന്നും ‘എങ്കിലും’ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും എംഎസ്എഫ് നേതാക്കൾ അറിയിച്ചു. നേതാക്കള്‍ മാപ്പ് പറഞ്ഞതോടെ ‘ഹരിത’ ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കും. എംഎസ്എഫ് നേതാക്കള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിൽ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്നും ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കുമെന്നും മുസ്‌ലിം ലീഗ് അറിയിച്ചു. ഹരിതയും എംഎസ്എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായത് കൊണ്ട് കൂടുതല്‍ യോജിച്ച് പോകുന്നതിന് ആവശ്യമായ ചര്‍ച്ചകളും പരാതി പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്നും പ്രസ്‌താവനയില്‍ പറയുന്നു.
എംഎസ്എഫിന്റെ ജില്ലാ-സംസ്‌ഥാന കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം പാർടി ഉറപ്പ് വരുത്തും. ഇതിനായി എംഎസ്എഫ് ഹരിതയുടെ നേതൃത്വത്തില്‍ കാലോചിതമായ മാറ്റമുണ്ടാക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌ത്രീവിരുദ്ധ പ്രസ്‌താവന നടത്തിയ നേതാക്കളെ ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം. മാപ്പു പറയുന്നതില്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പികെ നവാസ്, നേതൃത്വം മുന്നോട്ടുവെക്കുന്ന ആവശ്യം അംഗീകരിക്കുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
ജൂണ്‍ 22ന് കോഴിക്കോട് എംഎസ്‌എഫ് സംസ്‌ഥാന സമിതി യോഗത്തിനിടെയാണ് ഹരിതക്കെതിരായ സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടാകുന്നത്. മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എംഎസ്എഫ് സംസ്‌ഥാന കമ്മിറ്റിയില്‍ വിശദീകരിച്ച ഹരിത സംസ്‌ഥാന നേതാക്കളുടെ പരാമര്‍ശത്തെ പികെ നവാസ് ‘വേശ്യയുടെ ചാരിത്ര്യ പ്രസംഗം’ എന്നാണ് വിശേഷിപ്പിച്ചത്. ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടിയുള്ളവരാണെന്നും വിവാഹം കഴിഞ്ഞാൽ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും പറയുന്ന സംസ്‌ഥാന നേതാക്കളുടെ വോയ്‌സ് മെസേജുകള്‍ ഉണ്ട്. വിഷയത്തിൽ ഹരിത സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തസ്‌നിയും ജനറല്‍ സെക്രട്ടറി നജ്‌മ തബ്ഷിറയും ചേർന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.
എന്നാൽ, ഒന്നര മാസം കഴിഞ്ഞും തങ്ങളുന്നയിച്ച പരാതിയിൽ യാതൊരു നടപടിയും മുസ്‌ലിം ലീഗ് സ്വീകരിക്കാതെ നിന്നതോടെ ഹരിത സംസ്‌ഥാന നേതാക്കൾ വനിതാ കമ്മീഷനിൽ പരാതിപ്പെട്ടു. ഹരിതയുടെ ഈ നടപടി അച്ചടക്ക ലംഘനം ആണെന്നായിരുന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നത്. വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിപ്പിക്കാൻ ലീഗ് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ഹരിത നേതാക്കൾ ഇതിന് വഴങ്ങിയിരുന്നില്ല.
Most Read: കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാവുന്നു; എപി അനിൽകുമാറിന് എതിരെയും പോസ്‌റ്റർ