ന്യൂഡെൽഹി: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്‌നാട്. കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച പരാതിയിൽ നൽകിയ മറുപടിയിലാണ് തമിഴ്‌നാടിന്റെ വിശദീകരണം. അണക്കെട്ട് മുന്നറിയിപ്പ് നൽകാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ് കേരളത്തിന് കൃത്യമായ വിവരം നൽകിയിരുന്നുവെന്നും തമിഴ്‌നാട് വാദിച്ചു.
മുല്ലപ്പെരിയാറിൽ സംയുക്‌ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്‌നാട് വാദിക്കുന്നു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്‌തുതാ വിരുദ്ധമാണെന്നും തമിഴ്‌നാട് പറയുന്നു.
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ല. കേരളത്തിന്റെ ആശങ്കകൾ തമിഴ്‌നാട് പരിഗണിക്കുന്നില്ല എന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കേരളത്തിന്റെ അപേക്ഷയിൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ബുധനാഴ്‌ച പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. ജസ്‌റ്റിസ് എഎം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Most Read: ലഖിംപൂർ ഖേരി: കേന്ദ്ര മന്ത്രി അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണം; പ്രിയങ്ക