ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന ഉടൻ നടത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ജോ ജോസഫ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത പുതിയ സത്യവാങ് മൂലത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രശസ്‌തമായ പ്രൊഫഷണൽ സ്‌ഥാപനങ്ങളുടെ സഹായത്തോടെ ഉടൻ വിശദമായ പരിശോധന നടത്താൻ നിർദ്ദേശിക്കണമെന്നാണ് ആവശ്യം.
പത്ത് വർഷം മുൻപാണ് അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിശദമായ പരിശോധന നടത്തിയതെന്നും ജോ ജോസഫ് ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ ഓഡിറ്റിങ് എല്ലാ വർഷവും നടത്താൻ നിർദ്ദേശിക്കണം. സുരക്ഷാ ഓഡിറ്റിങ് റിപ്പോർട് സുപ്രീം കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശം നൽകണമെന്ന് സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മേൽനോട്ട സമിതി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അന്തഃസത്ത പൂർണമായും ഉൾക്കൊണ്ടിട്ടില്ലെന്നും ഹരജിക്കാരൻ ആരോപിച്ചു. ആവശ്യത്തിന് എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്‌ധരെയും ഉൾപ്പെടുത്തി മേൽനോട്ട സമിതിയുടെ ഓഫിസിന്റെ ദൈനംദിന പ്രവർത്തനം ശക്‌തമാക്കാൻ നിർദ്ദേശിക്കണമെന്നും സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്‌ച മുല്ലപ്പെരിയാർ കേസ് പരിഗണിക്കാനിരിക്കെയാണ് പുതിയ സത്യവാങ് മൂലം ഫയൽ ചെയ്‌തിരിക്കുന്നത്. ജോ ജോസഫിന് വേണ്ടി സീനിയർ അഭിഭാഷകൻ എസ് ഗോപകുമാരൻ നായർ, അഭിഭാഷകരായ ടിജി നാരായണൻ നായർ, സൂരജ് ടി ഇലഞ്ഞിക്കൽ എന്നിവർ ഹാജരാകും.
Also Read: മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകി; കേസിൽ ദുരൂഹതയേറുന്നു