തിരുവനന്തപുരം: വയനാട്ടിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിന് പിന്നാലെ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മാവോയിസ്‌റ്റ് പ്രവർത്തകൻ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത് ഭരണകൂട ഭീകരതയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. മാദ്ധ്യമ പ്രവത്തകരോട് തെറ്റായ സമീപനം സ്വീകരിക്കുന്ന നിലപാടാണ് പിണറായി സർക്കാരിന്റേതെന്നും മുഖ്യമന്ത്രി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിര് നിൽക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആദിവാസി മേഖലയിലെ പ്രശ്‌നങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും മുല്ലപ്പള്ളി വാഗ്‌ദാനം നൽകി.
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തേയും മുല്ലപ്പള്ളി വിമർശിച്ചു. മുഖ്യമന്ത്രി സിബിഐയെ എന്തിനാണ് ഭയപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും കുടുംബത്തിലേക്ക് എത്തിയത് കൊണ്ടാണ് ഭയക്കുന്നത്. ധാർമികതയുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറി സ്‌ഥാനം രാജിവെക്കണം. എല്ലാ കേസുകളുടേയും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തും. പിണറായി വിജയന് ആത്‌മാഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Also Read: മൂര്‍ക്കനാട് തോണി അപകടത്തിന് ഇന്ന് 11 വയസ്
വയനാട്ടിൽ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. യുവാക്കളെ വെടിവെച്ച് കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ഏറ്റുമുട്ടലിനെ ശക്‌തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.