ദുബായ്: സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ മികച്ച ബാറ്റിംഗിന്റെയും അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ കടന്നാക്രമണത്തിന്റെയും പിന്‍ബലത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. നിശ്‌ചിത 20 ഓവറില്‍ മുംബൈ 5 വിക്കറ്റിന് 200 റണ്‍സ് എടുത്തു. സൂര്യകുമാര്‍ യാദവ് (51), ഇഷാന്‍ കിഷന്‍ (പുറത്താകാതെ 55), ഹാര്‍ദിക് പാണ്ഡ്യെ (14 പന്തില്‍ പുറത്താകാതെ 37) എന്നിവര്‍ തിളങ്ങി. ഡെല്‍ഹിക്കായി ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു.
ടോസ് നേടിയ ഡെല്‍ഹി മുംബൈയെ ബാറ്റിംഗിന് അയക്കുക ആയിരുന്നു. ഡാനിയല്‍ സാംസ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ആക്രമിച്ച് കളിച്ച ക്വിന്റണ്‍ ഡി കോക്ക് മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 15 റണ്‍സാണ് നേടിയത്. എന്നാല്‍ ആര്‍ അശ്വിന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഡല്‍ഹി തിരിച്ചടിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഹിറ്റ്മാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 100ആം ഐ പി എല്‍ മൽസരം കളിക്കുന്ന സൂര്യകുമാര്‍ യാദവും ഡി കോക്കും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈയെ തിരികെ ട്രാക്കില്‍ എത്തിച്ചു.
മികച്ച ഫോമില്‍ ആയിരുന്ന ഇരുവരും ഓവറില്‍ ശരാശരി 10 റണ്‍സ് എന്ന നിലയില്‍ നേടി മുന്നേറുമ്പോള്‍ ഡി കോക്ക് (25 പന്തില്‍ 40) പുറത്തായി. അശ്വിനെ ക്രീസ് വിട്ടിറങ്ങി ഗ്യാലറിയിലേക്ക് പറത്താനുള്ള ശ്രമം ശിഖര്‍ ധവാന്റെ കൈയില്‍ അവസാനിക്കുക ആയിരുന്നു. ഇതിനിടെ 36 പന്തില്‍ നിന്ന് 2 സിക്‌സും 6 ഫോറും ഉള്‍പ്പെടെ സൂര്യകുമാര്‍ യാദവ് ഈ സീസണിലെ നാലാമത് അര്‍ധ ശതകം തികച്ചു. ആന്റിച്ച് നോര്‍ജെ എറിഞ്ഞ തൊട്ടടുത്ത പന്തില്‍ ഡാനിയല്‍ സാംസ് പിടിച്ച് സൂര്യകുമാര്‍ പുറത്തായി.
കീരണ്‍ പൊള്ളാര്‍ഡ് (0) വേഗം മടങ്ങി. അശ്വിനെതിരെ കളിച്ച കൂറ്റന്‍ ഷോട്ട് റബാഡ സുന്ദരമായി കൈയില്‍ ഒതുക്കി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ ഡെല്‍ഹി ബൗളര്‍മാര്‍ മധ്യ ഓവറുകളില്‍ മുംബൈയെ പിടിച്ചു കെട്ടി. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സ്‌റ്റോയിനിസിന്റെ പന്തില്‍ സാംസ് പിടിച്ച് ക്രുണാല്‍ പാണ്ഡ്യ (13) പുറത്തായി. അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇഷാനും നടത്തിയ വെടിക്കെട്ടാണ് മുംബൈ സ്‌കോര്‍ 200 കടത്തിയത്.
Read Also: വനിതാ ടി-20 ചലഞ്ച്; വെലോസിറ്റിക്കെതിരെ അനായാസ ജയം സ്വന്തമാക്കി ട്രെയല്‍ ബ്‌ളെയ്സേഴ്‌സ്