ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണം (26/11) പന്ത്രണ്ട് വർഷങ്ങൾ പിന്നിടുന്ന വേളയിൽ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ലഷ്‌കർ-ഇ-തൊയിബ ഭീകരൻ സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് യുഎസ് 5 ദശലക്ഷം ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. യുഎസ് റിവാർഡ്‌സ് ഫോർ ജസ്‌റ്റിസ് പ്രോഗ്രാമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്.
‘പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന ലഷ്‌കർ-ഇ-തൊയിബയുടെ മുതിർന്ന അംഗം സാജിദ് മിറിന്റെ മുംബൈ ഭീകരാക്രമണത്തിലെ പങ്ക് വ്യക്‌തമാക്കുന്ന രേഖകൾ ആവശ്യമാണ്. ഇത്തരത്തിലുള്ള രേഖകളും, വിവരങ്ങളും കൈമാറുന്നവർക്ക് റിവാർഡ്‌സ് ഫോർ ജസ്‌റ്റിസ് പ്രോഗ്രാം അഞ്ച് ദശലക്ഷം യുഎസ് ഡോളർ വാഗ്‌ദാനം ചെയ്യുന്നു’ പ്രസ്‌താവനയിൽ പറയുന്നു.
2008 നവംബർ 26നാണ് പാക് ഭീകര സംഘടന ലഷ്‌കർ-ഇ-തൊയിബയുടെ പരിശീലനം ലഭിച്ച പത്ത് തീവ്രവാദികൾ മുംബൈയെ ചോരക്കളമാക്കിയത്. താജ് ഹോട്ടൽ, ഒബ്‌റോയ് ഹോട്ടൽ, ലിയോപോൾഡ് കഫേ, നരിമാൻ ഹൗസ്, ഛത്രപതി ശിവജി റെയിൽവേ ടെർമിനൽ എന്നിവിടങ്ങളിലാണ് ഇവർ ആക്രമണം അഴിച്ചുവിട്ടത്.
166 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുന്നൂറിൽ അധികം പേർക്ക് പരിക്കേറ്റു. സൈന്യത്തിന്റെ തിരിച്ചടിയിൽ ഒൻപത് ഭീകരരെ വധിക്കുകയും അജ്‌മൽ അമീർ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്‌തിരുന്നു. പിന്നീട് പൂനെയിലെ യെർവാദ ജയിലിൽ വെച്ച് 2012 നവംബർ 11ന് കസബിനെ തൂക്കിലേറ്റി.
Read Also: കര്‍ഷക മാര്‍ച്ചില്‍ ‘താരമായ’ യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്