പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മകൻ സനലിനായുള്ള അന്വേഷണമാണ് പോലീസ് കർണാടകയിലേക്ക് വ്യാപിപ്പിച്ചത്. ഇന്നലെ രാവിലെ ബെംഗളൂരുവിൽ എത്തിയ സനൽ മൈസൂർ ഭാഗത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
പോലീസിന്റെ വൻ സന്നാഹം കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. ചന്ദ്രനെയും ദേവിയെയും സനൽ ക്രൂരമായാണ് വെട്ടി കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. സനൽ കൃത്യം നടന്നതിന് ശേഷമാണ് നാടുവിട്ടത്. നേരത്തെ മുംബൈയിൽ സ്വർണാഭരണ നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്.
കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംശയം പോലീസിൽ ബലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട ചന്ദ്രന്റെയും ദേവിയുടെയും പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും. പുതുപ്പരിയാരം ഓട്ടൂർക്കാവിൽ ചന്ദ്രൻ (65), ദേവി (55) എന്നിവരെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Most Read: കൊല്ലപ്പെട്ട ധീരജിന് സ്‌മാരകം പണിയും; 8 സെന്റ് ഭൂമിവാങ്ങി സിപിഎം