കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയുടെ കൊലയെ തുടർന്ന് ജയിലിൽ കഴിയുന്ന മാതാവിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടൻ കസ്‌റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ബുധനാഴ്‌ചയാണ് അഞ്ചു വയസുകാരി ആയിശ റെനയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാതാവ് ചാമുണ്ടിവളപ്പ് സ്വദേശി സമീറയെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
പന്നിയങ്കര പോലീസ് ഇൻസ്‌പെക്‌ടർ റജീന കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമീറയെ കസ്‌റ്റഡിയിൽ വാങ്ങുക. തുടർന്ന് വീട്ടിലുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പോസ്‌റ്റ്മോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്‌തമായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ബന്ധുക്കളുടെ മൊഴി അനുസരിച്ച് പോലീസ് സമീറയെ സംശയിച്ചിരുന്നെങ്കിലും ഇവർ മാനസിക വിഭ്രാന്തി പ്രകടപ്പിച്ചിരുന്നു.
സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവർക്ക് മാനസിക രോഗം ഇല്ലെന്ന് തെളിഞ്ഞത്. തുടർന്ന് സമീറയെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിൽ കിട്ടാൻ പോലീസ് കോടതിയിൽ ഉടൻ അപേക്ഷ നൽകും.
Read Also: കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 3 മരണം