ന്യൂഡെൽഹി: സിംഗു അതിർത്തിയിൽ നടന്ന കർഷക കൊലപാതകത്തിൽ ഒരാൾ അറസ്‌റ്റിൽ. ഹരിയാന പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. സിഖ് സമുദായത്തിൻ്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സിഖ് മതത്തിലെ സായുധ സേനയായ ‘നിഹാംഗ്’ ഏറ്റെടുത്തിരുന്നു.
ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വികൃത ശരീരം ബാരിക്കേഡിൽ കെട്ടിയിട്ട നിലയിലാണ് ഇന്ന് കണ്ടെത്തിയത്. കൈപ്പത്തിയും കാലും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. “ലഖ്ബീർ സിംഗ് ‘സർബലോ ഗ്രന്ഥ’ത്തെ നിന്ദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് നിഹാംഗുകൾ പറഞ്ഞു. ഈ കൊല്ലപ്പെട്ടയാൾ കുറച്ചുനാളായി നിഹാംഗുകളുടെ അതേ ഗ്രൂപ്പിനൊപ്പം താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ട്, ”- സംയുക്‌ത കിസാൻ മോർച്ച പ്രസ്‌താവനയിൽ പറയുന്നു.
1699ൽ ഗുരു ഹർഗോവിന്ദ് സിംഗാണ് നിഹാംഗ് സായുധ സേന രൂപീകരിച്ചത്. സാധാരണ സിഖുകാരിൽ നിന്ന് വ്യത്യസ്‌തമായ പ്രാർഥനകളും ആചാരങ്ങളുമാണ് നിഹാംഗുകൾ പിന്തുടരുന്നത്. കർഷകർക്കെതിരെ കേന്ദ്ര സർക്കാർ ബലം പ്രയോഗിച്ചാൽ തടുക്കാൻ മുന്നിൽ ഞങ്ങളുണ്ടാകുമെന്ന് പറഞ്ഞാണ് നിഹാംഗുകളും സമരഭൂമിയിലേക്ക് വന്നത്.
സിംഗുവിൽ പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് ലഖ്ബീർ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. പഞ്ചാബിലെ താണ്‍ തരണ്‍ ജില്ലയിലെ ചീമാ കുര്‍ദ് ഗ്രാമത്തില്‍ നിന്നുള്ള കർഷകനാണ് 35കാരനായ ലഖ്ബീര്‍.
Read also: മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി