ലക്‌നൗ: മുസഫർ നഗർ കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗത്തിന് തിരികൊളുത്തിയ ബിജെപി എംഎൽഎമാർക്ക് എതിരായ കേസ് പിൻവലിക്കാൻ നീക്കവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസഫർ നഗറിലെ നഗ്ല മന്ദേർ ഗ്രാമത്തിലെ മഹാപഞ്ചായത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ 3 ബിജെപി എംഎൽഎമാർക്കെതിരായ കേസാണ് പിൻവലിക്കാൻ ശ്രമം നടക്കുന്നത്.
2013 സെപ്റ്റംബറിലാണ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ ജാട്ട് സമുദായം മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. മഹാപഞ്ചായത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ സംഗീത് സോം, സുരേഷ് റാന, കപിൽ ദേവ് എന്നീ എംഎൽഎമാർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിനെ തുടർന്നുണ്ടായ കലാപങ്ങളിൽ 65ഓളം പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 40,000ത്തോളം പേർ ഭവനരഹിതരാകുകയും ചെയ്‌തിരുന്നു.
മഹാപഞ്ചായത്തിനിടെ കലാപത്തിന് പ്രേരിപ്പിക്കും വിധം പ്രസംഗിച്ചതിനാണ് എംഎൽഎമാർക്ക് എതിരെ കേസെടുത്തത്. നേരത്തെ ബിജെപി എംപി സഞ്‌ജീവ് ബൽയാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം യോഗിയെ സന്ദർശിച്ച് കലാപത്തിൽ ഹിന്ദുക്കളുമായി ബന്ധപ്പെട്ടുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.