തിരുവനന്തപുരം: പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പാർട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന ശബ്ദ സന്ദേശത്തിൽ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അണികൾക്ക് കൊടുത്ത സന്ദേശം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കമന്റുകൾ സംബന്ധിച്ച് വാട്‌സാപ്പിൽ താൻ നൽകിയ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രം എടുത്ത് ദുർവ്യാഖ്യാനം ചെയ്തതാണ്. ഫേസ്ബുക്കിൽ വിമർശിക്കുന്നവർ പലരും റാങ്ക് പട്ടികയിൽ ഉള്ളവരല്ല. സർക്കാരിനെതിരെ കമന്റുകൾ വരുന്നത് ചില കേന്ദ്രങ്ങളിൽ നിന്നാണ്. കോൺഗ്രസിനും ബി.ജെ.പിക്കും പെയ്ഡ് നവമാദ്ധ്യമ ഏജൻസികളുണ്ടെന്നും ജയരാജൻ പ്രതികരിച്ചു. തന്റെ വാട്‌സാപ്പ് സന്ദേശത്തിന്റെ പൂർണ്ണ രൂപം അദ്ദേഹം മാദ്ധ്യമങ്ങളെ കേൾപ്പിക്കുകയും ചെയ്തു.
തൊഴിൽ രഹിതരെ സർക്കാരിനെതിരെ തിരിച്ചുവിടാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നുണ്ട്. ഒരേ രീതിയിലുള്ള കുറിപ്പുകളാണ് പാർട്ടിയുടേയും നേതാക്കളുടേയും പേജുകളിലും ഫേസ്ബുക്ക് ലൈവുകൾക്കിടയിലും പ്രതികരണമായി വന്നുകൊണ്ടിരിക്കുന്നത്. നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ വിഷയവുമായി ബന്ധമില്ലാത്ത കമന്റുകൾ വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് സൂക്ഷിക്കണമെന്നും കമന്റുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകിയതെന്നും ജയരാജൻ പറഞ്ഞു.