പത്തനംതിട്ട: മൈലപ്രാ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസന്വേഷണം നടക്കുന്നതിനിടെ സെക്രട്ടറി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. സെക്രട്ടറിക്കെതിരെ ഉള്ള ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി ജാമ്യം നേടിയത്. മൈലപ്രാ സഹകരണ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവിനെതിരെ സഹകരണ വകുപ്പിന്റെ രണ്ട് പരാതികളാണ് പത്തനംതിട്ട പോലീസിൽ ഉള്ളത്.
രണ്ട് പരാതിയിലും ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. ഇതോടെ സെക്രട്ടറി സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റായി. ഇതിനിടെയാണ് സെക്രട്ടറിക്ക് എതിരായ കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കുന്നത്. ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യം ആണ് സെക്രട്ടറിക്ക് തുണയായത്.
ഈ റിപ്പോർട്ടുകളിൽ ഒരേ തട്ടിപ്പിൽ വ്യത്യസ്‌ത തുകകളാണ് രേഖപ്പെടുത്തിയത്. ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതോടെ തട്ടിപ്പ് കേസിലെ അന്വേഷണത്തെയും ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അതേസമയം കേസന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറാനും ആലോചന നടക്കുന്നുണ്ട്.
Read Also: തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു