കൊച്ചി: ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്‌ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം. ‘പ്രണയമീനുകളുടെ കടല്‍’ എന്ന കമല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ.
ആഴ്‌ചകളായി ആശുപത്രി കിടക്കയിലായിരുന്ന ജോൺ പോളിനുവേണ്ടി മലയാള സിനിമാലോകം മുഴുവൻ പ്രാർഥനയിലായിരുന്നു. എന്നാൽ പ്രാർഥനകളെല്ലാം വിഫലമാക്കി ആ അതുല്യ പ്രതിഭ വിടവാങ്ങി.
സ്‌കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പിവി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്‌ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്‌ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു.
നൂറോളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്‌ട സംഘടനയുടെ സ്‌ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്.
ഐവി ശശി, മോഹൻ, ജോഷി, കെഎസ് സേതുമാധവൻ, പിഎൻ മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പിജി വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമ്മക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉൽസവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്.
Most Read: നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചു; ബാബുരാജിനെതിരെ പരാതി