വയനാട്: നഞ്ചൻകോട്-നിലമ്പൂർ റെയിൽ പാത അട്ടിമറിക്കുന്നു എന്നാരോപിച്ച് നീലഗിരി-വയനാട് എൻഎച്ച് റയിൽവേ ആക്ഷൻ കമ്മിറ്റി വീണ്ടും സമരത്തിന് ഒരുങ്ങുന്നു. മുടങ്ങിപ്പോയ പ്രവൃത്തികൾ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം എന്ന് ആക്ഷൻ കമ്മിറ്റി അവശ്യപ്പെട്ടു.
സമരത്തിന്റെ ഭാഗമായി ജനുവരി 20ന് കൽപ്പറ്റ സിവിൽ സ്‌റ്റേഷന് മുന്നിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിക്കും. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ധർണ ഉൽഘാടനം ചെയ്യും.
എൻഎസ്എസ്, എസ്എൻഡിപി, വിവിധ ക്രിസ്‌ത്യൻ സഭകൾ, മുസ്‌ലിം സമുദായ സംഘടനകൾ, ആദിവാസി സംഘടനകൾ, വ്യാപാരി വ്യവസായികൾ, ചേംബർ ഓഫ് കൊമേഴ്‌സ്, തൊഴിലാളി സംഘടനകൾ തുടങ്ങിവരും പ്രതിഷേധ ധാരണക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
2016ൽ കേന്ദ്ര സർക്കാർ സംയുക്‌ത സംരംഭ പദ്ധതികളിൽ ഉൾപ്പെടുത്തി റെയിൽ പാത നിർമാണത്തിനായി 3000 കൂടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിച്ചിരുന്നു. പാത നിർമിക്കാൻ കേന്ദ്രവും സംസ്‌ഥാനവും തമ്മിൽ സംയുക്‌ത കരാറിൽ ഒപ്പിട്ടതിനെ തുടർന്നായിരുന്നു ഇത്.
ഇതിന് പിന്നാലെ പാതയുടെ ഡിപിആറും അന്തിമ സ്‌ഥല നിർണയ സർവേയും നടത്താൻ സംസ്‌ഥാന സർക്കാർ ഡിഎംആർസിയെ ചുമതലപ്പെടുത്തി ഉത്തരവും ഇറക്കി. റെയിൽവേ ബോർഡിന്റെ അംഗീകാരവും ലഭിച്ചിരുന്നു. അഞ്ചു വർഷം കൊണ്ട് പാതയുടെ നിർമാണം പൂർത്തിയാക്കാം എന്നായിരുന്നു ഡിഎംആർസി പറഞ്ഞത്.
ടിപിആർ തയ്യാറാക്കാൻ നൽകേണ്ട എട്ടു കോടി രൂപയിൽ രണ്ടു കോടി രൂപ ഡിഎംആർസിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും അന്ന് വെകുന്നേരം വരെയേ ആ ഉത്തരവിന് ആയുസ് ഉണ്ടായിരുന്നുള്ളൂ.
ഉച്ചക്ക് ശേഷം ഉത്തരവ് മരവിപ്പിച്ച സർക്കാർ, തലശ്ശേരി-മൈസൂർ റയിൽപാതയുടെ സാധ്യതാ പഠനം നടത്താൻ ഇ ശ്രീധരനോട് ആവശ്യപ്പെട്ടു. തലശ്ശേരി-മൈസൂർ റയിൽപാത സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ല എന്നായിരുന്നു ഇ ശ്രീധരൻ നൽകിയ റിപ്പോർട്.
ഒരു ലോബി മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് പാതയുടെ പ്രവൃത്തി മുടങ്ങിയതെന്ന് ആക്ഷൻ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ. ടിഎം റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പിവൈ മത്തായി, മോഹൻ നവരംഗ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Malabar News: പഞ്ചായത്ത് സ്‌ഥലം കയ്യേറിയെന്ന് പരാതി; ഒടയംചാൽ–ഇടത്തോട് റോഡ് നവീകരണം വഴിമുട്ടി