കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പടെയുള്ള 4 പേരുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഇന്നലെ രാവിലെയാണ് മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ സിബിഐ അറസ്‌റ്റ് ചെയ്‌തത്.
നാല് പേരെയും പ്രതിചേർത്തുള്ള കുറ്റപത്രം സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവരെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും വിശദമായ വാദം കേട്ട കോടതി നാല് പേർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി വിധിക്ക് എതിരെ സിബിഐ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ ഹരജി രാത്രി അടിയന്തിരമായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ 4 പേരും ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും.
മന്ത്രിമാർ ഉൾപ്പടെയുള്ള തൃണമൂൽ നേതാക്കളുടെ അറസ്‌റ്റിന് പിന്നാലെ നാടകീയ രംഗങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് സിബിഐ ഓഫീസിലെത്തി. സംസ്‌ഥാനത്തിന്റെ അനുമതി വാങ്ങാതെയാണ് മന്ത്രിമാരെ അറസ്‌റ്റ് ചെയ്‌തതെന്ന് മമത ആരോപിച്ചു. പറ്റുമെങ്കിൽ തന്നെ അറസ്‌റ്റ് ചെയ്യൂവെന്നും മമത സിബിഐ ഓഫീസിൽ എത്തിയതിന് ശേഷം പറഞ്ഞിരുന്നു. സിബിഐ കസ്‌റ്റഡിയിൽ എടുത്ത മന്ത്രി ഫിർഹാദ് ഹക്കീമിന്റെ വീട്ടിലും മമത സന്ദർശനം നടത്തി.
സിബിഐ ഓഫീസിന് മുന്നിൽ തടിച്ചു കൂടിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തി. ഇതേ തുടർന്ന് സിബിഐ ഓഫീസിന്റെ പ്രധാന കവാടം അടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സിബിഐ ഓഫീസ് കെട്ടിടത്തിനകത്തും ഗേറ്റിന് പുറത്തും കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻഖറിന്റെ വസതിയായ രാജ്ഭവന് പുറത്തും തൃണമൂൽ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.
Read also: ഗുസ്‌തി താരം സുശീല്‍ കുമാറിനെ കുറിച്ച് വിവരം നൽകിയാൽ പാരിതോഷികം; ഡെല്‍ഹി പൊലീസ്