തൃശൂര്‍: പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നില്‍ക്കുമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ബിഷപ് സഹായം തേടിയാല്‍ ഇടപെടും. എന്നാല്‍ അങ്ങോട്ട് പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ല. വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിഷയം രാഷ്‌ട്രീയമായി ഉപയോഗിക്കണമെന്നും ദേശീയ തലത്തില്‍ ചര്‍ച്ചയാക്കണമെന്നുമാണ് ബിജെപിയുടെ തീരുമാനം. ‘ലൗ ജിഹാദ്’ ആരോപണം ബിജെപി നേരത്തെ തന്നെ കേരളത്തില്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ക്രൈസ്‌തവ സമുദായം വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇത് രാഷ്‌ട്രീയമായി ഉപയോഗിക്കണം എന്നാണ് ഞായറാഴ്‌ച കൊച്ചിയിൽ ചേർന്ന കോര്‍കമ്മറ്റി യോഗത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം.
വിഷയത്തില്‍ ഇടപെടാന്‍ ന്യൂനപക്ഷ മോര്‍ച്ചക്ക് സംസ്‌ഥാന ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ പാല ബിഷപ്പിന് പിന്തുണയുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു.
അതിനിടെ, നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാർ എടുക്കുന്ന നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാണ്. ഇരു വിഭാഗത്തിലെയും നേതാക്കളെ ഒരുമിച്ച് ഇരുത്തി സർക്കാർ ചർച്ചക്ക് അവസരം ഉണ്ടാക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
വിവാദം ആളി കത്താതിരിക്കാനാണ് താൻ ഇടപെട്ടത്. രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് പോവുന്നത് സർക്കാർ നോക്കി നിൽക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേ? വർഗീയത ഉണ്ടാക്കുന്നവരെ പിടിക്കാൻ ആരുമില്ല; വിഡി സതീശൻ കുറ്റപ്പെടുത്തി.
Most Read: അനിൽ കുമാർ സിപിഎമ്മിൽ; സ്വീകരിച്ച് കോടിയേരി