തൃശൂർ: ‘പൊളിച്ചെഴുത്താണ് ലക്ഷ്യം, പ്രതികരിക്കുക തന്നെ ചെയ്യും‘ എന്ന മുദ്രാവാഖ്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു നവീനും ജാനകിക്കും പിന്തുണയുമായി മെഡിക്കൽ സ്റ്റുഡന്റ്സ് നെറ്റ്വർക്ക് രംഗത്ത്.
ഒന്നിച്ചൊരു ഡാൻസ് ചെയ്തതിന്റെ പേരിൽ തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ നവീൻ റസാഖിനും ജാനകി ഓംകുമാറിനും എതിരെ ചില അതിതീവ്ര ഹിന്ദുത്വ കേന്ദ്രങ്ങളില് നിന്ന് വൈകാരിക എതിർപ്പുകൾ ഉയർന്നിരുന്നു. തീവ്രഹിന്ദുത്വരുടെ സാമൂഹ മാദ്ധ്യമ ലോകമാകെ ഈ എതിർപ്പ് വിതക്കുകയും അത് പുകഞ്ഞു തുടങ്ങുകയും ചെയ്തപ്പോൾ, അനേകായിരം വ്യക്തികൾ സാമൂഹ മാദ്ധ്യമലോകത്ത് ഇതിനെ പ്രതിരോധിക്കാനെത്തി. ഇപ്പോഴിതാ പ്രതിരോധവുമായി മെഡിക്കൽ സ്റ്റുഡന്റ്സ് നെറ്റ്വർക്കും.
മെഡിക്കൽ വിദ്യാർഥികളായ ഈ കുട്ടികൾ അവരുടെ സൗഹൃദത്തിനകത്ത് നിന്നുകൊണ്ട് ചെയ്ത ഒരു 30 സെക്കൻഡ് ഡാൻസ് വീഡിയോയിലൂടെയാണ് കണ്ണടച്ച് തുറക്കും മുൻപ് വൈറലായത്. ഏപ്രിൽ 1ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ റാസ്പുട്ടിൻ പാട്ടിനാണ് ഇരുവരും മനോഹരമായി ചുവടുവച്ചത്.
‘മനുഷ്യന് ഒരുമിക്കാനും ഒന്നിച്ചിരിക്കാനും മതം മാനദണ്ഡം വെക്കുന്നവരുടെ മനോഭാവം തികച്ചും അപലപനീയമാണ്‘, ഇത്തരം വൈകാരിക ജീവികളെ രൂക്ഷമായി തന്നെ എതിർക്കണം. മനുഷ്യൻ സൃഷ്ടിച്ചുവച്ച മത-ജാതി-നിറ-ലിംഗ വകഭേദങ്ങൾ തികച്ചും അപ്രസക്തമാകുന്ന ഇടമാണ് മെഡിക്കൽ വിദ്യാർഥികളുടെ കാമ്പസുകളെന്നും അത് കൊണ്ട് തന്നെ പെരുമാറുന്നതും ഇടപെടുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ പച്ചയായ മനുഷ്യരായിട്ടാണ് എന്നും ഓർമിപ്പിച്ചു കൊണ്ടാണ് മെഡിക്കൽ സ്റ്റുഡന്റ്സ് നെറ്റ്വർക്ക് രംഗത്ത് വന്നത്.
നവീൻ റസാഖ്-ജാനകി ഓംകുമാർ വൈറൽ ഡാൻസ് ഇവിടെകാണാം:
“ഡോക്ടർമാർ ആടുകയും പാടുകയും ചെയ്യുന്നത് അവരുടെ കർത്തവ്യ നിർവഹണത്തിന് ഒരു തടസമാണ്, അവർക്കത്തരം കാര്യങ്ങൾ നിഷിദ്ധമാണ് എന്നിങ്ങനെ ഉള്ള പ്രസ്താവനകൾ ശ്രദ്ധയിൽ പെട്ടിരുന്നു. പാട്ടുകാരും എഴുത്തുകാരും കവികളും മ്യൂസിഷ്യൻസും നർത്തകരും ഒക്കെ ഞങ്ങൾക്കിടയിൽ ഇഷ്ടം പോലെ ഉണ്ട്. കല മനുഷ്യ സഹജമായ ഒന്നാണ് എന്നിരിക്കെ ഈ സമൂഹത്തിന്റെ തന്നെ ഒരു ഏടായ ഡോക്ടർമാർ ഇങ്ങനെയൊന്നും ചെയ്തുകൂടാ കൂടാ എന്ന് കട്ടായം പറയുന്നത് അടിസ്ഥാന രഹിതമാണ്“.
“മാത്രമല്ല, വീഡിയോയെ ചുറ്റി പറ്റി പുറത്തു വന്ന വർഗീയ പരാമർശങ്ങളും പോസ്റ്റുകളും, അറപ്പും ആശങ്കയും ഉളവാക്കുന്നുണ്ട്. കലക്കപ്പുറം കലാകാരന്മാരുടെ മതം ചർച്ച ചെയ്യുന്നതും വർഗീയ ധ്രുവീകരണത്തിനുള്ള വേദി ആയി അതിനെ മാറ്റുന്നതും വളരെ വികലമായ, അടിയന്തരമായി മാറേണ്ടതായിട്ടുള്ള ഒരു സാമൂഹിക ചുറ്റുപാടിലേക്കാണ് വിരൽ ചൂണ്ടുന്നത്. മനുഷ്യന് ഒരുമിക്കാനും ഒന്നിച്ചിരിക്കാനും മതം മാനദണ്ഡം വെക്കുന്നവരുടെ മനോഭാവം തികച്ചും അപലപനീയമാണ്. അത്തരം വിവരണങ്ങളെ രൂക്ഷമായി തന്നെ എതിർക്കണം“
“മനുഷ്യൻ സൃഷ്ടിച്ചുവച്ച മത-ജാതി-നിറ-ലിംഗ വകഭേദങ്ങൾ ഒക്കെ തികച്ചും അപ്രസക്തമാകുന്ന ഇടമാണ് മെഡിക്കൽ കോളേജ് കാമ്പസുകൾ. അത് കൊണ്ട് തന്നെ പെരുമാറുന്നതും ഇടപെടുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ പച്ചയായ മനുഷ്യരായിട്ടാണ് എന്ന് ഓർമിപ്പിക്കുന്നു. ഇരുവരോടും ഇനി വരുന്നവരോടും ഐക്യദാർഢ്യം“ എന്നിങ്ങനെയാണ് കുറിപ്പിലെ വരികൾ.
Most Read: കോവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് വലിയ വെല്ലുവിളി; പ്രധാനമന്ത്രി