ന്യൂഡെൽഹി: പഞ്ചാബിൽ കോൺഗ്രസിനകത്തെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം. ഇതിന്റെ ഭാഗമായി നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. നാലു വർക്കിംഗ് പ്രസിഡണ്ടുമാരെ കൂടി നിയമിച്ച് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ പരിഭവവും നീക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്.
എന്നാൽ, ഇതുകൊണ്ടൊന്നും പഞ്ചാബിലെ മഞ്ഞുരുകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. ഹൈക്കമാൻഡിന്റെ ഈ തീരുമാനത്തിൽ അമരീന്ദർ സിങ് തൃപതനല്ലെന്നാണ് റിപ്പോർട്. പ്രശ്‌നം കൈകാര്യം ചെയ്‌ത രീതിയിൽ തനിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരായ അപകീർത്തികരമായ ട്വീറ്റുകളിൽ നവജ്യോത് സിങ് സിദ്ദു പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവും അമരീന്ദർ സിങ് മുന്നോട്ട് വെച്ചിട്ടുണ്ട്.
സിദ്ദുവിന്റെ നിയമനത്തിനായി വേദിയൊരുക്കി നിൽക്കുമ്പോഴും മാപ്പ് പറയാതെ താൻ അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തില്ലെന്ന് അമരീന്ദർ വ്യക്‌തമാക്കി. പഞ്ചാബ് കോൺഗ്രസ് നവീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ശനിയാഴ്‌ച തന്നെ കാണാൻ വന്ന സംസ്‌ഥാന കോൺഗ്രസ് ചുമതലയുള്ള ഹരീഷ് റാവത്തിനോട് മുഖ്യമന്ത്രി തന്റെ അസ്വസ്‌ഥത പ്രകടിപ്പിച്ചിരുന്നു.
സിദ്ദുവിന്റെ സ്‌ഥാനക്കയറ്റം സംബന്ധിച്ച് തന്നെ വിശ്വാസത്തിൽ എടുത്തില്ലെന്ന് അമരീന്ദർ സിങ് റാവത്തിനോട് പറഞ്ഞതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നിരുന്നാലും, പുതിയ സംസ്‌ഥാന മേധാവിയുടെ നിയമനം കോൺഗ്രസ് പ്രസിഡണ്ടിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും അവർ ആരെ നിയമിച്ചാലും അത് എല്ലാവർക്കും സ്വീകാര്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായും റിപ്പോർട്ടുണ്ട്.
2017ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് അമരീന്ദർ സിംഗും, സിദ്ദുവും തമ്മിലുള്ള തർക്കം രൂക്ഷമായത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായി സിദ്ദു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഈ നീക്കം തടയുകയായിരുന്നു. പിന്നീട് സിദ്ദുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെങ്കിലും തർക്കത്തെ തുടർന്ന് രാജിവെച്ചിരുന്നു.
Most Read: ബിഎസ് യെദിയൂരപ്പ ‘ബോംബെ ഡേയ്‌സ്’ പുറത്തിറങ്ങും മുൻപ് ഉപാധികളോടെ രാജിവെക്കും