മുതലമട: പറമ്പിക്കുളം-തേക്കടി ആദിവാസി ഊരിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രമ്യ ഹരിദാസ് എംപി. വനപാതക്കുള്ള സാങ്കേതിക തടസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ രാജ്യത്തെ വിവിധ വനമേഖലകളിൽ ഇത്തരത്തിൽ പാത നിർമ്മിച്ചിട്ടുണ്ടെന്നും പറമ്പിക്കുളം തേക്കടി ആദിവാസി ഊരിലേക്കുള്ള യാത്രാസൗകര്യവും അത്തരത്തിൽ പരിഗണിക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞു. ചെമ്മണാമ്പതി അടിവാരത്തു നിന്ന് പറമ്പിക്കുളം തേക്കടിയിലേക്ക് വനപാത വെട്ടുന്ന ആദിവാസികളെ സന്ദർശിക്കാനെത്തിയതായിരുന്നു രമ്യ.
ആദിവാസി മേഖലയുടെ റോഡെന്ന പ്രാഥമിക ആവശ്യം യാഥാർഥ്യമാക്കാൻ കേന്ദ്ര–സംസ്‌ഥാന മന്ത്രിമാരുമായും വകുപ്പുകളുമായും ബന്ധപ്പെടുമെന്നും ആവശ്യം നേടിയെടുക്കാൻ ആദിവാസികൾക്ക് ഒപ്പം നിൽക്കുമെന്നും രമ്യ ഉറപ്പു നൽകി. 2000ൽ കെഎ ചന്ദ്രൻ എംഎൽഎ ആയിരുന്ന സമയത്ത് നിയമസഭയിൽ ഉന്നയിച്ച സബ്‌മിഷന്റെ ഭാഗമായി പഠനം നടത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് കടലാസിൽ കുരുങ്ങിയിരിക്കുകയാണ്. ഇതിന്റെ തുടർച്ചയായി വനപാത നിർമ്മിക്കാൻ സർക്കാറിനോട് ആവശ്യപ്പെടും. ആവശ്യമെങ്കിൽ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തെ സമീപിക്കുമെന്നും രമ്യ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്റ്റർ, മറ്റു വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവരുമായി സംയുക്‌ത യോഗം വിളിച്ച് ചർച്ച നടത്താൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മുൻ എംഎൽഎ കെഎ ചന്ദ്രൻ, പി മാധവൻ, പാളയം പ്രദീപ്, എസ് കൃഷ്‌ണകുമാർ, ബിനു പറമ്പിക്കുളം എന്നിവർക്കൊപ്പമാണ് രമ്യ ഹരിദാസ് എത്തിയത്.
Malabar News: കരിപ്പൂരിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം; എം.കെ രാഘവന്‍ എം.പി