മലപ്പുറം: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ശ്രദ്ധേയമായി. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടി എം.കെ. രാഘവന്‍ എം പിയാണ് ഉൽഘാടനം ചെയ്‌തത്.
രാജ്യത്തെ പൊതുമേഖലാ വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ, വലിയ ലാഭം നല്‍കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണം. അടുത്തുണ്ടായ വിമാനാപകടം വേദനാജനകമാണ്. പക്ഷെ, അതിന്റെ മറവില്‍ കരിപ്പൂരിനെ വിവാദങ്ങളില്‍ തളച്ചിടാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും എം.കെ. രാഘവന്‍ എം പി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
കണ്ണൂര്‍, കൊച്ചി എയര്‍പോര്‍ട്ടുകളില്‍ കാണിക്കുന്ന താല്‍പര്യം കരിപ്പൂരിനോടില്ല. എയര്‍പോര്‍ട്ടിലേക്ക് നാല് വരിപ്പാത റോഡ് വരെ നിര്‍മിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകുന്നില്ല. കൂടുതല്‍ അന്താരാഷ്‍ട്ര ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിപ്പൂരിന്റെ ചിറകരിയാതിരിക്കാന്‍ സമര രംഗത്തുള്ള എസ്.വൈ.എസിന് പൂര്‍ണ പിന്തുണയും എംപി വാഗ്‌ധാനം ചെയ്‌തു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്
ജില്ലാ പ്രസിഡണ്ട് ഇ.കെ. മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സി കെ ഹസൈനാര്‍ സഖാഫി പ്രാർഥന നടത്തി. എസ് വൈ എസ് സംസ്‌ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വിഷയാവതരണം നടത്തി. പി വി അന്‍വര്‍ എം എല്‍ എ, ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അബ്‌ദുൽ അസീസ് സഖാഫി മമ്പാട്, മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ട് ശംസുദ്ദീന്‍ മുബാറക്, കെ.പി ജമാല്‍ കരുളായി, സി കെ ശക്കീര്‍, ടി സിദ്ദീഖ് സഖാഫി എന്നിവർ പ്രസംഗിച്ചു.
ഇ-മാസ് സിസ്റ്റം സ്‌ഥാപിക്കുക, വിമാനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഏപ്രണ്‍ വീതി കൂട്ടുക, ഡൊമസ്റ്റിക് സൗത്ത് ഈസ്‌റ്റ് ഏഷ്യന്‍ കണക്‌റ്റിവിറ്റി ഏര്‍പ്പെടുത്തുക, വലിയ വിമാനങ്ങള്‍ക്കുള്ള തടസ്സം ഓഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചത്.
പ്രക്ഷോഭ പരിപാടി കളുടെ ഭാഗമായി ജില്ലയിലെ നൂറുക്കണക്കിന് വീടുകളില്‍ കുടുംബ സമരം, വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ നില്‍പു സമരം, പാതയോര സമരം എന്നിവയും ഇതിനകം സംഘടിപ്പിച്ചിരുന്നു.
National News: ഹത്രസ് പ്രതിഷേധം; ജിഗ്‌നേഷ് മെവാനിയും ഹര്‍ദിക് പട്ടേലും വീട്ടു തടങ്കലില്‍