ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേതൃത്വം സ്വപ്‌ന ലോകത്താണെന്നും യാഥാർഥ്യം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടത് എല്ലാവരുടെയും കോണ്‍ഗ്രസാണെന്നും ചിലര്‍ക്ക് വേണ്ടത് കുടുംബ കോണ്‍ഗ്രസാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് പലരും ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. പലരും വിചാരിക്കുന്നത് സോണിയാ ഗന്ധിയാണ് ഇപ്പോള്‍ പ്രസിഡണ്ട് എന്നാണ്. പക്ഷേ രാഹുല്‍ പ്രവര്‍ത്തിക്കുന്നത് പ്രസിഡണ്ടിനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് അധികാരത്തിലാണ് ചരണ്‍ജിത് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാർഥിയായി രാഹുല്‍ പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഇംഗ്‌ളീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. എട്ട് വര്‍ഷമായിട്ടും തോല്‍വിയുടെ കാരണം കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ല. എല്ലാവര്‍ഷവും അധ്യക്ഷ സ്‌ഥാനത്ത് പുതിയ നേതാക്കള്‍ വരുന്നതാണ് ചരിത്രം, ഇപ്പോഴാണ് മാറാത്ത നേതൃത്വം കോണ്‍ഗ്രസിനെ ഭരിക്കുന്നത്.
ഒരു യഥാർഥ കോണ്‍ഗ്രസുകാരനായാണ് സംസാരിക്കുന്നത്. പ്രവര്‍ത്തക സമിതി യോഗത്തില്‍ നടന്ന സംഭവങ്ങളുടെ കൃത്യമായ വിവരങ്ങളല്ല പുറത്ത് വന്നിട്ടുള്ളത്. 2014ന് ശേഷം 177 എംപിമാരും എംഎല്‍എമാരും 222 സ്‌ഥാനാർഥികളും കോണ്‍ഗ്രസ് വിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: മോഡലുകളുടെ അപകടമരണം; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും