തിരുവനന്തപുരം: കേരളത്തിലെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൃശൂര്‍ ഗുരുവായൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 92.97 ശതമാനം), കോഴിക്കോട് കിനശേരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 90.85), കൊല്ലം വെളിയം കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍ 94.93), എറണാകുളം തൃപ്പൂണിത്തുറ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 89.01), തൃശൂര്‍ മുല്ലശേരി സാമൂഹികാരോഗ്യ കേന്ദ്രം (സ്‌കോര്‍ 90.1), മലപ്പുറം മംഗലശേരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 94.2), മലപ്പുറം ഇരവിമംഗലം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 93.4) എന്നീ കേന്ദ്രങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ ഗുണനിലവാര ബഹുമതി ലഭിച്ചത്.
കഴിഞ്ഞ മാസം 8 ആരോഗ്യ സ്‌ഥാപനങ്ങൾക്കും ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യൂഎഎസ് അംഗീകാരം നേടുന്ന സംസ്‌ഥാനമായി (23 കേന്ദ്രങ്ങള്‍) കേരളം മാറി. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ ആദ്യത്തെ 12 സ്‌ഥാനവും കേരളത്തിന് സ്വന്തമാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍ഗോഡ് കയ്യൂര്‍ രക്‌തസാക്ഷി സ്‌മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്‌ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്‌ഥാനത്താണ്.
കേരളത്തിൽ ആകെ 108 ആരോഗ്യ സ്‌ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ്. അംഗീകാരം ലഭിച്ചിരിക്കുന്നത്. 3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 23 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 71 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയ സ്‌ഥാപനങ്ങളുടെ കണക്ക്.
സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്‌ളിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ 8 വിഭാഗങ്ങളായി 6,500ഓളം മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്. ജില്ലാ, സംസ്‌ഥാനതല പരിശോധനകൾക്ക് ശേഷം എന്‍എച്ച്‌എസ്‌ആര്‍സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്.
ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്‌ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്‌സികള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ്‌സ് ലഭിക്കും. ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് ഇത് സഹായകരമാണ്.
Also Read: രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം; എബിവിപി നേതാവ് ഉൾപ്പടെ 14 പേർ അറസ്‌റ്റിൽ