വാഷിംഗ്‌ടൺ: പ്രപഞ്ചത്തിലുള്ള എല്ലാ വസ്‌തുക്കളും സൂക്ഷ്‌മ തലത്തിലും ബാഹ്യ തലത്തിലും ഇടപെടുന്നത് നാല് ബലങ്ങൾ (ഫോഴ്‌സുകൾ) ഉപയോഗിച്ചാണ് എന്നായിരുന്നു ശാസ്‌ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. ഇവയാണ് ഭൂഗുരുത്വബലം, ഇലക്‌ട്രോ മാഗ്‌നറ്റിസം, സ്ട്രോങ്ങ് ന്യൂക്ളിയർ ഫോഴ്‌സ്, വീക്ക് ന്യൂക്ളിയർ ഫോഴ്‌സ്. എന്നാൽ പ്രപഞ്ചത്തിൽ മനുഷ്യന് അജ്‌ഞാതമായ അഞ്ചാമത്തെ ബലത്തിനുള്ള സാധ്യതകളിലേക്കാണ് പുതിയൊരു പഠനം ശാസ്‌ത്രലോകത്തെ കൊണ്ടു പോവുന്നത്.
യുഎസിലെ ചിക്കാഗോക്ക് അടുത്തായി ഇലിനോയിലെ ബ്രാട്ടിസ്ളാവയിൽ സ്‌ഥിതി ചെയ്യുന്ന ഫെർമി നാഷണൽ ആക്‌സിലറേറ്റർ ലബോറട്ടറിയിലെ ‘മ്യുയോൺ‘ എന്ന സവിശേഷ കണികകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണവും അതിന്റെ ഫലമായി ഉണ്ടായ നിഗമനങ്ങളും അഞ്ചാമതൊരു പ്രപഞ്ച ശക്‌തിയുടെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
എന്നാൽ കേവലമൊരു പരീക്ഷണ ഫലമോ, പഠനമോ മാത്രമായിരിക്കില്ല ഇത് യാഥാർഥ്യമായാൽ ലഭിക്കുന്നത്. 2012ൽ ലാർജ് ഹെഡ്രൻ കൊളൈഡറിൽ ഹിഗ്‌സ്-ബോസോൺ കണ്ടെത്തിയത് പോലെ ഒരു നിർണായക നിമിഷത്തിനാകും ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ബിബിസിയാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്.
ഭൗതിക ശാസ്‌ത്രത്തിന്റെ അതിർവരമ്പുകൾ മാറി, പുതിയ പരിഷ്‌കരണങ്ങൾക്ക് വഴിയൊരുക്കുന്ന കണ്ടുപിടുത്തമാവും ഇത്. നിലവിൽ ഭൗതിക ശാസ്‌ത്ര നിയമങ്ങളുടെ ഗണത ചട്ടക്കൂടിനെ ‘സ്‌റ്റാൻഡേർഡ് മോഡൽ’ എന്നാണ് വിളിക്കുന്നത്. ഈ മോഡൽ മാറ്റാൻ പുതിയ പരീക്ഷണത്തിന്റെ സ്‌ഥിരീകരണം കാരണമായേക്കാം. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം ശാസ്‌ത്രജ്‌ഞരടങ്ങിയ സംഘമാണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്.
Read Also: മനുഷ്യ സമാനമായ മുഖത്തോടെ ജനിച്ച ആട്ടിൻകുട്ടി; ദൈവമായി കണ്ട് ആരാധിച്ച് ഒരു ഗ്രാമം