കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയയും എസ്‌കലേറ്ററും വരുന്നു. 15,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള പാർക്കിംഗ് ഏരിയയാണ് വരുന്നത്. നിലവിലുള്ള പാർക്കിംഗ് ഏരിയയുടെ എതിർഭാഗത്തായിരിക്കും പുതിയ പാർക്കിംഗ് സൗകര്യം.
റോഡിന് സമീപമുള്ള ക്വാർട്ടേഴ്‌സ് പൊളിച്ച സ്‌ഥലത്തായിരിക്കും ഇതിനായി സൗകര്യം ഒരുക്കുക. റെയിൽവേയുടെ വരുമാനം വർധിപ്പിക്കാനുതകുന്ന വിധം പേ ആൻഡ് പാർക്ക് സംവിധാനമാണ് ഇവിടെ വരുന്നത്. അതേസമയം,നാലാം പ്ളാറ്റ് ഫോമിൽ പുതിയ എസ്‌കലേറ്റർ ഉടൻ നിർമിക്കും.
കോഴിക്കോട് സ്‌റ്റേഷനിലെ അപര്യാപ്‌തതകൾ ഒന്നൊന്നായി പരിഹരിക്കുമെന്ന് പുതുതായി ചുമതലയേറ്റ റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരി പറഞ്ഞു. സ്‌റ്റേഷനിൽ പരിശോധനക്കായി എത്തിയതായിരുന്നു അദ്ദേഹം.
പ്ളാറ്റ് ഫോമുകളിലെയും വിശ്രമമുറികളിലെയും ഇരിപ്പിടങ്ങൾ നവീകരിക്കും. തുരുമ്പെടുത്ത കസേരകൾ നീക്കി പുതിയത് സ്‌ഥാപിക്കും. 24 മണിക്കൂറും ശുദ്ധമായ വെള്ളവും വൈദ്യുതിയും ലഭ്യമാക്കും. നാലാം പ്ളാറ്റ് ഫോമിന് സമീപത്തെ സ്‌ഥലത്ത് കൂടുതൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കും. സ്വകാര്യവ്യക്‌തികളും യൂണിയനുകളും അനധികൃതമായി വെച്ചിരിക്കുന്ന ബോർഡുകൾ നീക്കംചെയ്യും. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കും തുടങ്ങിയവയാണ് മറ്റ് തീരുമാനങ്ങൾ.
കല്ലായി സ്‌റ്റേഷനിലും ഡിആർഎം പരിശോധന നടത്തി. വിവിധ നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്‌ഥർക്ക് അദ്ദേഹം നിർദേശംനൽകി.
Malabar News: അർഹതയുണ്ട്; കൂടുതൽ സീറ്റ് ചോദിക്കും; മുനവ്വറലി തങ്ങൾ