ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉൽഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ മാസം 28ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തിൽ അവർക്ക് തീരുമാനം എടുക്കാമെന്നും അമിത് ഷാ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
ഇന്ത്യൻ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മന്ദിരമെന്നും, ഇതിന്റെ ഉൽഘാടനം ജനാധിപത്യത്തിന്റെ ചരിത്രപരമായ നേട്ടമാണെന്നും അമിത് ഷാ പറഞ്ഞു. സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം പണിതത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യുന്നത്.
പാർലമെന്റ് അംഗങ്ങൾക്ക് പുറമെ എല്ലാ രാഷ്‌ട്രീയ പാർട്ടികളെയും പ്രമുഖ വ്യക്‌തികളെയും ഉൽഘാടന ചടങ്ങിലേക്ക് ക്ഷണിക്കും. രാജ്യസഭയിലും ലോക്‌സഭയിലും 1224 എംപിമാരെ ഉൾക്കൊള്ളാൻ സാധിക്കും. 970 കോടി രൂപാ ചിലവിൽ ടാറ്റ പ്രൊജക്‌ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കെട്ടിടം നിർമിച്ചത്. എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉണ്ടാവുക.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നതിനാൽ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ സംയുക്‌തമായി അറിയിച്ചു. 19 പ്രതിപക്ഷ പാർട്ടികളാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട് എടുത്തത്. കോൺഗ്രസ്, ആംആദ്‌മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, സിപിഐഎം, രാഷ്‌ട്രീയ ജനതാദൾ, ജനതാദൾ യുണൈറ്റഡ്, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി, സമാജ്‍വാദി പാർട്ടി തുടങ്ങിയവയാണ് ഉൽഘാടന ചടങ്ങ് ബഹിഷ്‌കരിക്കുക.
രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യുന്നതാണ് പ്രതിപക്ഷം വിട്ടുനിൽക്കാൻ കാരണം. ഹിന്ദുത്വ പ്രചാരകൻ വിഡി സവർക്കറുടെ ജൻമവാർഷിക ദിനത്തിലാണ് ചടങ്ങെന്നും പ്രതിപക്ഷം വിമർശിക്കുന്നു. രാഷ്‌ട്രപതി മുർമുവിനെ ഒഴിവാക്കി പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ജനാധിപത്യത്തിന് എതിരായ കടുത്ത അപമാനമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
Most Read: കോവിഡിനേക്കാൾ മാരകമായ ‘മഹാമാരി’; നേരിടാൻ തയ്യാറാകണം- ലോകാരോഗ്യ സംഘടന