ചെന്നൈ: ബിഹാർ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തി രാഷ്‌ട്രീയ വിവാദങ്ങൾക്ക് ഇടനൽകിയ ഒവൈസി തമിഴകത്തേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമൽഹാസന്റെ രാഷ്‌ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യവുമായി സഹകരിച്ച് 25 സീറ്റുകളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം മൽസരിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് സൂചനകളുണ്ട്.
2021 ഏപ്രിൽ-മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുക. കമലും പാർട്ടിയും മുന്നോട്ടു വച്ച നിലപാടുകളോട് നേരത്തെ തന്നെ ഒവൈസി പിന്തുണ അറിയിച്ചിരുന്നു. 25 സീറ്റുകളിലാവും ഇരുവരും ചേർന്ന് മൽസരിക്കുകയെന്ന് ഒവൈസിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികൾ കമൽ ആരംഭിച്ചു കഴിഞ്ഞു.
വെല്ലൂർ, റാണിപത്, തിരുപട്ടുർ, കൃഷ്‌ണഗിരി, രാമനാഥപുരം, പുതുകോട്ടൈ, ട്രിച്ചി, മധുര, തിരുനെൽവേലി തുടങ്ങിയ ജില്ലകളിൽ മുസ്‍ലിം ജനസംഖ്യ കൂടുതലാണ്. ഇത് ലക്ഷ്യമിട്ടാണ് ഒവൈസി തമിഴ്‌നാട്ടിൽ ഇറങ്ങുന്നത്. ഹൈദരാബാദ് ഗ്രേറ്റർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലും ഒവൈസി വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഇതേ നേട്ടം തമിഴ്‌നാട്ടിലും ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് ഒവൈസി.
രണ്ട് ദ്രാവിഡ പാർട്ടികൾക്ക് കീഴിൽ ഭിന്നിച്ചിരിക്കുന്ന ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാമെന്ന വിശ്വാസത്തിലാണ് ഒവൈസി. ബിജെപി കൂടി രംഗ പ്രവേശനം ചെയ്യുന്നതോടെ തമിഴ്‌നാട്ടിലെ വോട്ടുകൾ മതാടിസ്‌ഥാനത്തിൽ ഭിന്നിപ്പിക്കാൻ ഒവൈസിയുടെ വരവ് കാരണമാകും എന്നാണ് വിലയിരുത്തൽ. അതിനൊപ്പം ആത്‌മീയ രാഷ്‌ട്രീയവുമായി രജനികാന്ത് കൂടി എത്തുന്നതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ശക്‌തമായ പോരാട്ടങ്ങൾക്ക് വേദിയാകും.