ചെന്നൈ: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 20 മുതൽ തമിഴ്‍നാട്ടിൽ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 4 വരെയാണ് കര്‍ഫ്യൂ. ഞായറാഴ്‌ചകളിൽ സംസ്‌ഥാന വ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ പന്ത്രണ്ടാം ക്ളാസ് പരീക്ഷകളും മാറ്റിവെച്ചു.
രാത്രികാല കര്‍ഫ്യൂ സമയങ്ങളിൽ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തർ സംസ്‌ഥാന യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് കര്‍ഫ്യൂ സമയത്ത് അനുമതി നൽകുക. മാദ്ധ്യമങ്ങൾ, പെട്രോൾ, പമ്പുകൾ, തുടർ പ്രവർത്തനം ആവശ്യമുള്ള വ്യവസായങ്ങൾ, അവശ്യവസ്‌തുക്കളുടെ നിർമാണത്തിൽ ഏർപ്പെടുന്നവർ എന്നിവരെ കര്‍ഫ്യൂ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹോട്ടലുകളിൽ രാവിലെ 6 മുതൽ 10 വരെയും ഉച്ചക്ക് 12 മുതൽ 3 വരെയും വൈകിട്ട് 6 മുതൽ 9 വരെയും പാർസൽ സൗകര്യം അനുവദിക്കും. സംസ്‌ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം, വിവാഹങ്ങളിൽ 100 പേർക്കും ശവസംസ്‌കാര ചടങ്ങുകളിൽ 50 പേർക്കും മാത്രമേ പങ്കെടുക്കാൻ കഴിയൂ. ഹിൽ സ്‌റ്റേഷനുകൾ, ബീച്ചുകൾ, പാർക്കുകൾ, മൃഗശാലകൾ എന്നിവ അടക്കും. വലിയ കടകൾ മാളുകൾ എന്നിവക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാം; സംസ്‌ഥാനം നേരിടുമെന്ന് ആദിത്യ താക്കറെ