ജലന്ദര്‍: ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെ ബാബ അമന്‍ സിംഗിനെ ബഹിഷ്‌കരിച്ച് നിഹാംഗ് വിഭാഗം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കൂടിക്കാഴ്‌ച സംബന്ധിച്ച് അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിഹാംഗ് വിഭാഗങ്ങളിൽ ഒന്നിന്റെ തലവനാണ് ബാബ അമന്‍ സിംഗ്. കേന്ദ്ര കൃഷിമന്ത്രിയും ബാബ അമന്‍ സിങ്ങും ഒന്നിച്ചുള്ള ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. സിംഗു അതിർത്തിയിൽ നടന്ന ദാരുണ കൊലപാതകത്തിന് പിന്നാലെയാണ് പഴയ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടത്.
“ഇന്നുമുതല്‍ അമന്‍ സിംഗുമായി യാതൊരു ബന്ധവുമില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം എന്തു ചെയ്‌താലും അത് പോലീസ് ചോദ്യം ചെയ്യണം. ബിജെപി നേതാക്കളുമായി എന്തിന് കൂടിക്കാഴ്‌ച നടത്തിയെന്ന് പോലീസ് അദ്ദേഹത്തോട് വടികൊണ്ട് അടിച്ചു ചോദിക്കണം. അദ്ദേഹം ഒരിക്കലും നിഹാംഗ് ബാബ മന്‍ സിംഗിനോട് വെളിപ്പെടുത്തിയിട്ടില്ല. കൂടിക്കാഴ്‌ച സംബന്ധിച്ച് ആരോടും പറഞ്ഞിട്ടില്ല. എന്നിരുന്നാലും, ഞങ്ങള്‍ ലഖ്ബീര്‍ സിങ്ങിനെ കൊലപ്പെടുത്തിയ നിഹാംഗിനെ പിന്തുണക്കും. അവര്‍ക്ക് നിയമസഹായം നല്‍കും’ – നിഹാംഗ് ഗ്രൂപ്പിന്റെ തലവന്‍മാരിൽ ഒരാളായ രാജാ രാജ് സിംഗ് പറഞ്ഞു.
1699ൽ ഗുരു ഹർഗോവിന്ദ് സിംഗാണ് നിഹാംഗ് സായുധ സേന രൂപീകരിച്ചത്. സാധാരണ സിഖുകാരിൽ നിന്ന് വ്യത്യസ്‌തമായ പ്രാർഥനകളും ആചാരങ്ങളുമാണ് നിഹാംഗുകൾ പിന്തുടരുന്നത്. നീല വസ്‌ത്രവും തലപ്പാവും പടച്ചട്ടയും വാളും കുന്തവുമാണ് ഇവരുടെ പരമ്പരാഗത വേഷം. കർഷകർക്കെതിരെ കേന്ദ്ര സർക്കാർ ബലം പ്രയോഗിച്ചാൽ തടുക്കാൻ മുന്നിൽ ഞങ്ങളുണ്ടാകുമെന്ന് പറഞ്ഞാണ് നിഹാംഗുകളും അതിർത്തിയിലെ സമരഭൂമിയിലേക്ക് വന്നത്.
Read also: ’62 കോടി മനുഷ്യര്‍ക്ക് ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല, ആഘോഷമെന്തിന്’; സിദ്ധരാമയ്യ