കോഴിക്കോട്: നിപ ഭീഷണിയിൽ നിന്ന് കേരളം കരകയറുന്നു. സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം, ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഓക്‌സിജൻ സപ്പോർട് ഇല്ലാതെ തന്നെ കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിയുന്നുണ്ട്. ചികിൽസയിലുള്ള മറ്റു മൂന്ന് പേർ സാധാരണ നിലയിലേക്ക് എത്തുന്നതായും മന്ത്രി പറഞ്ഞു.
ഇതുവരെ 323 സാമ്പിളുകളാണ് പരിശോധിച്ചത്. അതിൽ 317 എണ്ണവും നെഗറ്റീവ് ആണ്. ആറെണ്ണമാണ് പോസിറ്റീവ്. 994 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ആദ്യ കേസിന്റെ സമ്പർക്ക പട്ടികയിലുള്ളവർ 21 ദിവസം ക്വാറന്റെയ്ൻ പൂർത്തിയാക്കിയതിനാൽ അവരെ ഐസൊലേഷനിൽ നിന്ന് ഒഴിവാക്കി. 11 പേർ മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുണ്ട്. അവർക്ക് പോസിറ്റീവായ വ്യക്‌തികളുമായി നേരിട്ട് സമ്പർക്കമില്ല. ഇവരെല്ലാം നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്‌തമാക്കി.
അതിനിടെ, നിപ പ്രതിരോധ പഠന നടപടികളുടെ ഭാഗമായി ജില്ലയിൽ സർക്കാരിന്റെ മൃഗ സംരക്ഷണ വിദഗ്‌ധ സംഘം മൂന്നാം ദിനവും സാമ്പിൾ ശേഖരിച്ചു. ജില്ലയിലെ നഗര പ്രദേശങ്ങൾ ഉൾപ്പടെയുള്ള രോഗബാധിത പ്രദേശങ്ങളിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിച്ചത്. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ഡീനായ ഡോ. പികെ നമീറിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റേയും ഫോറസ്‌റ്റ് വകുപ്പിന്റേയും സഹകരണത്തോടെയാണ് സാമ്പിൾ ശേഖരണം നടന്നത്.
Most Read| ‘കാനഡയിലെ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തുക’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്