കോഴിക്കോട്: വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് പിടിച്ച വവ്വാലുകളുടെ സാമ്പിളുകളിലാണ് നിപ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐസിഎംആർ ഇ-മെയിൽ വഴി അറിയിച്ചതായും ആരോഗ്യമന്ത്രി വ്യക്‌തമാക്കി. ഇത് നിപ പ്രതിരോധിക്കുന്നതിൽ വലിയൊരു മുതൽക്കൂട്ട് ആകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നു.
57 സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സ്‌ഥിരീകരിച്ചത്. നിപയുടെ രണ്ടാംഘട്ടം വലിയ രീതിയിൽ ആളുകളെ ആശങ്കയിലാക്കിയിരുന്നു. കഴിഞ്ഞ തവണ നിപ സ്‌ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ തന്നെയാണ് രണ്ടാംഘട്ടവും രോഗം കണ്ടെത്തിയെന്നതും ആശങ്ക ഇരട്ടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിലെ പോലെ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്നെല്ലാം പലരും ചിന്തിക്കുകയും മിക്കവരിലും ഭീതി ഉളവാക്കുകയും ചെയ്‌തിരുന്നു.
സെപ്‌റ്റംബർ 21നാണ് വവ്വാലുകൾ, കാട്ടുപന്നി എന്നിവ ഉൾപ്പടെയുള്ളവയുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. ആദ്യം നിപ ബാധിച്ചു മരിച്ച മുഹമ്മദാലിയുടെ പ്രദേശമായ മരുതോങ്കരയിൽ നിന്നാണ് പ്രധാനമായും സാമ്പിളുകൾ ശേഖരിച്ചത്. മരിച്ച മുഹമ്മദാലിയുടെ മകനും, ഭാര്യാ സഹോദരനും രോഗമുക്‌തരായി ഈയിടയ്‌ക്ക് ആശുപത്രി വിട്ടിരുന്നു.
Most Read| എൻഡിഎ ബന്ധം; സിഎം ഇബ്രാഹിമിനെ ജെഡിഎസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കി