കോഴിക്കോട്: നിപ വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി ഇ ഹെൽത്ത് റിയൽ ടൈം നിപ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ തയ്യാറായി. ഡിപ്പാർട്ടമെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി രൂപകൽപ്പന ചെയ്‌ത സോഫ്റ്റ്‌വെയർ ആരോഗ്യമന്ത്രി വീണാ ജോർജ് പുറത്തിറക്കി. ഇനിമുതൽ ഫീൽഡുതല സർവേകൾക്ക് പോകുന്നവർക്ക് വിവരങ്ങൾ അപ്പപ്പോൾ തന്നെ സോഫ്റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.
ഭാവിയിൽ എല്ലാ സാക്രമിക രോഗങ്ങളുടെയും വിവരങ്ങൾ ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനും സാധിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം, നിപ വൈറസ് രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പരിശോധിക്കാൻ പ്രത്യേക സംഘം ഇന്ന് കോഴിക്കോട് എത്തിയിട്ടുണ്ട്. വൈറസ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ വവ്വാലുകൾ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
നിപ ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവർക്കായി ട്രൂനാറ്റ് പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചിട്ടുണ്ട്. രോഗബാധ റിപ്പോർട് ചെയ്‌ത സ്‌ഥലങ്ങളിലും സമീപപ്രദേശങ്ങളിലും 25 വീടുകളിൽ രണ്ടു വളണ്ടിയർമാർ എന്ന നിലയിൽ ഹൗസ് സർവയലൻസ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Read Also: പരിശോധനക്കിടെ നിർത്താതെ പോകുന്ന വാഹങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്