തിരുവനന്തപുരം: യാത്രാവേളയിൽ സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ ആവിഷ്‌കരിച്ച ‘നിർഭയ’ പദ്ധതി ഉടൻ നടപ്പിലാക്കാൻ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മുഴുവൻ പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ് സിസ്‌റ്റവും എമർജൻസി ബട്ടനും സ്‌ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കി, രാത്രികാലങ്ങളിൽ ഉൾപ്പടെയുള്ള യാത്രയിൽ സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘നിർഭയ’.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംസ്‌ഥാന മോട്ടോർ വാഹന വകുപ്പാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
സ്‍ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രാ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി വേഗം ആരംഭിക്കുവാൻ മന്ത്രി ആന്റണി രാജു ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാൽ ഐഎഎസ്, ട്രാൻസ്‌പോർട്ട് കമ്മീഷണർ എംആർ അജിത് കുമാർ ഐപിഎസ്, സി-ഡാക്കിലെയും ഗതാഗത വകുപ്പിലെയും ഉന്നത ഉദ്യോഗസ്‌ഥർ എന്നിവരും സന്നിഹിതരായി.
Most Read: കെ- റെയിൽ മുന്നോട്ട് തന്നെ; ജില്ലകളിൽ കല്ലിടൽ പുരോഗമിക്കുന്നു