പാലാ: നിഥിനയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിലുള്ള പകയെന്ന് പ്രതി അഭിഷേഖിന്റെ മൊഴി. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും നിഥിന പിൻമാറിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ചോദ്യം ചെയ്യലിൽ അഭിഷേഖ് പോലീസിനോട് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും ഇയാളുടെ മൊഴിയിൽ പറയുന്നു.
പെൺകുട്ടിയെ പേടിപ്പിക്കുന്നതിന് തന്റെ കൈത്തണ്ട മുറിക്കുവാൻ വേണ്ടിയാണ് കത്തി കയ്യിൽ കരുതിയത്. സംസാരത്തിനിടെ പ്രകോപനം ഉണ്ടാവുകയും നിഥിനയുടെ കഴുത്തിൽ കത്തി വെക്കുകയുമായിരുന്നു എന്ന് അഭിഷേഖ് പോലീസിനോട് പറഞ്ഞു.
എന്നാൽ, കൊല നടത്തിയതിന് ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി കൊലപാതകം നടത്തിയ സ്‌ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പരീക്ഷക്ക് അമ്മയോടൊപ്പമാണ് നിഥിന എത്തിയത്. അമ്മ മറ്റൊരു ആവശ്യത്തിനായി കോട്ടയത്തേക്കും നിഥിന കോളേജിലേക്കും വന്നു. ഏതാനും മണിക്കൂറുകൾ മുൻപ് ഒപ്പമുണ്ടായിരുന്ന മകളുടെ വിവരമറിഞ്ഞ് അമ്മ ഓടിക്കിതച്ച് ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.
കഴുത്തിൽ ഗുരുതരമായി മുറിവേറ്റ് രക്‌തം വാർന്ന നിലയിൽ നിലത്തുകിടന്നിരുന്ന നിഥിനയെ കോളേജ് അധികൃതരാണ് ആശുപത്രിയിൽ എത്തിച്ചത്. വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു.
Also Read: നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ്; 50 കോടിയ്‌ക്ക് സ്‌ഥാപനം വാങ്ങാൻ ശ്രമം