കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ കൂടുതൽ ആരോപണങ്ങൾ. തമിഴ് നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് മട്ടാഞ്ചേരിയിലെ സ്‌ഥാപന ഉടമ രംഗത്തെത്തി.
മൂന്ന് വർഷം മുൻപായിരുന്നു സംഭവം. മട്ടാഞ്ചേരിയിലെ പുരാവസ്‌തു ശാല വാങ്ങാൻ നടൻ വിക്രമിന്റെ ബിനാമിയെന്ന രീതിയിലാണ് മോൻസൺ അവതരിച്ചത്. 50 കോടിയ്‌ക്ക് സ്‌ഥാപനം വാങ്ങാമെന്നായിരുന്നു വാഗ്‌ദാനമെന്ന് സ്‌ഥാപന ഉടമ അബ്‌ദുൾ സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു. എച്ച്‌എസ്‌ബിസി ബാങ്കിൽ പണമുണ്ടെന്ന രേഖ കാണിച്ചായിരുന്നു തട്ടിപ്പ്.
തനിക്ക് അസുഖം വന്നതിനെ തുടർന്നാണ് സ്‌ഥാപനം വിൽക്കാൻ തീരുമാനിച്ചത്. എറണാകുളത്തെ ഒരു സുഹൃത്ത് വഴിയാണ് മോൻസൺ കച്ചവടത്തിനായി എത്തിയത്. നടൻ വിക്രമാണ് പണമിറക്കുന്നതെന്ന് വിശ്വസിപ്പിച്ച് അൻപത് കോടിയുടെ കച്ചവടവും ഉറപ്പിച്ചു; സലാം പറയുന്നു.
ബാങ്കിൽ പണമുണ്ടെന്ന രേഖകൾ കാണിച്ചിരുന്നു. കച്ചവടം ഉറപ്പിച്ച പശ്‌ചാത്തലത്തിൽ സ്‌ഥാപനത്തിലെ 50ഓളം തൊഴിലാളികളെ താൻ പറഞ്ഞുവിട്ടു. ടൂറിസം കമ്പനികളുമായി ഉണ്ടായിരുന്ന കരാറുകളും ഒഴിവാക്കി. ഇത് മൂലം കോടികളുടെ നഷ്‌ടമാണ് തനിക്കുണ്ടായതെന്ന് സലാം പറഞ്ഞു.
അതേസമയം, മോൻസൺ മാവുങ്കലിന്റെ പക്കലുള്ള പുരാവസ്‌തുക്കൾ എന്ന് പറയുന്നവയെല്ലാം വ്യാജമാണെന്ന് പുരാവസ്‌തു വകുപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സ്‌ഥിരീകരിച്ചിരുന്നു. ഇതിന്റെ വിവരങ്ങൾ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഇതിനിടെ ബെംഗളൂരു വ്യവസായിയെയും മോൻസണ്‍ തട്ടിപ്പിന് ഇരയാക്കിയതിന്റെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇന്റർപോള്‍ ഡയറക്‌ടർ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കസ്‌റ്റഡിയിലുള്ള മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Also Read: വാക്കേറ്റത്തിന് പിന്നാലെ ആക്രമണം; നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ച്