പാലാ: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഭിഷേഖ് സഹപാഠിയായ നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ചാണെന്ന് കോട്ടയം എസ്‌പി ഡി ശിൽപ വ്യക്‌തമാക്കി. കസ്‌റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്‌ത് വരികയാണെന്നും കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങൾ ഇതിന് ശേഷം മാത്രമേ വ്യക്‌തമാകൂ എന്നും എസ്‌പി പറഞ്ഞു.
കൊല്ലപ്പെട്ട പെൺകുട്ടിയുമായി യുവാവിന് അടുപ്പമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്‌തതയില്ല. പ്രണയം നിരസിച്ചതിന്റെ പേരിലാണ് നിഥിനയെ കഴുത്തറുത്ത് കൊന്നതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അതേസമയം, പട്ടാപ്പകൽ കോളേജിൽ നടന്ന അരുംകൊലയുടെ ഞെട്ടലിലാണ് പാല.
പരീക്ഷയെഴുതിയതിന് ശേഷം നിഥിനയും അഭിഷേകും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അഭിഷേക് പെൺകുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുന്നതായും കണ്ടവരുണ്ട്. നിഥിന നിലത്ത് വീണുകിടക്കുന്നത് കണ്ട് മറ്റ് രണ്ടുവിദ്യാർഥികൾ അടുത്തേക്ക് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മുറിവേറ്റ് രക്‌തം വാർന്ന നിലയിലായിരുന്നു നിഥിന. വിദ്യാർഥികൾ വിവരമറിച്ചതിനെ തുടർന്ന് കോളേജ് അധികൃതരാണ് നിഥിനയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഥിനയെ വാഹനത്തിൽ കയറ്റി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. കൊലപാതകം നടക്കുമ്പോൾ സമീപമുണ്ടായിരുന്നവരാണ് പ്രതി വള്ളിച്ചിറ സ്വദേശി അഭിഷേഖിനെ പിടികൂടി പോലീസിൽ ഏൽപിച്ചത്.
കൊലപാതകം നടക്കുമ്പോൾ കോളേജിലെ സുരക്ഷാ ജീവനക്കാരും സമീപമുണ്ടായിരുന്നു. പെൺകുട്ടിയുമായി വാക്കുതർക്കം രൂക്ഷമാകുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് അഭിഷേഖ് കത്തിയെടുത്ത് ആക്രമിച്ചതെന്ന് കോളേജിലെ സുരക്ഷാ ജീവനക്കാരൻ ജോസ് പറയുന്നു. പിന്നീട് ചോര ചീറ്റുന്നതാണ് കണ്ടതെന്നും ഇദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്‌ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഫുഡ് ടെക്‌നോളജി വിഭാഗത്തിൽ കോഴ്‌സ് പൂർത്തിയാക്കിയ നിഥിന പരീക്ഷക്ക് എത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്.
Also Read: മോൻസന്റെ കൈവശമുള്ളവ എല്ലാം വ്യാജം; സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പ്