കൊച്ചി: മോൻസന്റെ കൈവശമുള്ള വസ്‌തുക്കൾ വ്യാജമെന്ന് സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും. ഇതിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് കൈമാറി. അതിനിടെ ബെംഗളൂരു വ്യവസായിയെയും മോൻസണ്‍ തട്ടിപ്പിന് ഇരയാക്കിയതിന്റെ വിവരങ്ങൾ പുറത്ത് വന്നു.
ഇന്റർപോള്‍ ഡയറക്‌ടർ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അതേസമയം കസ്‌റ്റഡിയിൽ ഉള്ള മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മോൺസനെതിരെ കൂടുതൽ സാക്ഷികൾ ഇന്ന് മൊഴി നൽകാൻ എത്തും.
മോന്‍സന്റെ കലൂരിലെ വീട്ടിലുള്ള ആഡംബര കാറുകള്‍ക്ക് രജിസ്ട്രേഷനില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട് നല്‍കി. വാഹനങ്ങളില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും. അതിവിദഗ്‌ധമായാണ് മോൺസൺ തട്ടിപ്പു നടത്തിയത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ബാങ്ക് വഴി പണം സ്വീകരിക്കാതെ നേരിട്ട് പണം കൈപ്പറ്റിയതു കൊണ്ടുതന്നെ പണം നിക്ഷേപിച്ചത് എവിടെയെന്നു കണ്ടെത്തുക ശ്രമകരമാണ്.
Most Read: സന്നദ്ധ രക്‌തദാന ദിനം; രക്‌തം ദാനം ചെയ്‌ത് ആരോഗ്യമന്ത്രി വീണ ജോർജ്