തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം സഭയില്‍. ഡോളര്‍ കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതേ തുടര്‍ന്ന് ഡെപ്യൂട്ടി സ്‌പീക്കര്‍ വി ശശിയാണ് സഭ നിയന്ത്രിക്കുന്നത്.
എം ഉമ്മര്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിക്കുന്നത്. സ്‌പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞാണ് ഉമ്മര്‍ എംഎല്‍എ പ്രമേയം അവതരിപ്പിച്ചത്. അതേസമയം, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിര്‍വഹിക്കുന്നതെന്നും പ്രമേയം രാഷ്‌ട്രീയപ്രേരിതമോ വ്യക്‌തിപരമോ അല്ലെന്നും എം ഉമ്മര്‍ പറഞ്ഞു. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പ്രമേയ അവതരണത്തെ പിന്തുണച്ചു.
എന്നാല്‍ വസ്‌തുതകളുടെ പിന്‍ബലമില്ലാത്ത പ്രമേയമാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷത്തിന്റെ നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംശയത്തിന്റെ പൊടി പോലും അവശേഷിക്കരുതെന്ന് ഭരണപക്ഷത്തിന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് പ്രമേയത്തിന് അവതരണാനുമതി ലഭിച്ചതെന്ന് എസ് ശര്‍മ്മ വ്യക്‌തമാക്കി.
സര്‍ക്കാരിനെതിരെ നുണപ്രചാരണങ്ങള്‍ ഫലിക്കാതെ വന്നപ്പോഴാണ് സ്‌പീക്കര്‍ക്കെതിരെ തിരിഞ്ഞതെന്നും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയില്‍ നിന്ന് പ്രതിപക്ഷം പാഠം പഠിച്ചില്ലെന്നും ഭരണപക്ഷാംഗങ്ങള്‍ പറഞ്ഞു.
Read also: പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തത്; സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ