തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ നടനും പ്രൊഡ്യൂസറുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നടി മാലാ പാർവതി അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവെച്ചു. സംഘടനയിലെ അംഗമായി തുടരുമെന്നും അമ്മ ഇറക്കിയ വാർത്താ കുറിപ്പിൽ വിയോജിപ്പുണ്ടെന്നും മാലാ പാർവതി വ്യക്‌തമാക്കി.
ഏപ്രിൽ 27ന് ചേർന്ന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ യോഗം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്‌തിരുന്നു. ആരോപണം ഉയർന്നതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫേസ്‌ബുക്ക് ലൈവ് നടത്തിയതിന് പിന്നാലെയായിരുന്നു യോഗം. പരാതി പരിഹാര സെൽ നൽകിയ റിപ്പോർട് അമ്മ യോഗത്തിൽ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, അമ്മ എക്‌സിക്യൂട്ട് യോഗത്തിന് തൊട്ട് മുൻപ് ലഭിച്ച വിജയ് ബാബുവിന്റെ കത്ത് മാത്രമാണ് പരിഗണിച്ചത്.
ആരോപണം ഉയർന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയുന്നത് വരെ അമ്മയുടെ എക്‌സിക്യൂട്ടിൽ നിന്ന് തന്നെ മാറ്റി നിർത്തണമെന്നായിരുന്നു വിജയ് ബാബുവിന്റെ കത്തിലെ പരാമർശം. ഇക്കാര്യം അംഗീകരിച്ചുവെന്ന നിലയിലായിരുന്നു അമ്മയുടെ വാർത്താ കുറിപ്പ്.
Most Read: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുത്; ഡബ്‌ള്യുസിസിയുടെ ആവശ്യമെന്ന് മന്ത്രി