തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുതെന്ന് ഡബ്‌ള്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. ഡബ്‌ള്യുസിസി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നെന്നും മന്ത്രി വ്യക്‌തമാക്കി. ഒരു ഇംഗ്‌ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പരമർശിച്ചത്.
സിനിമാ മേഖലയിൽ സ്‌ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജസ്‌റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട് നടപ്പാക്കണമെന്ന് കഴിഞ്ഞ ഏതാനും നാളുകളായി വളരെ ശക്‌തമായ വാദങ്ങൾ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അടുത്തയാഴ്‌ച ഒരു യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.
ഈ പശ്‌ചാത്തലത്തിലാണ് നിയമമന്ത്രി കൂടിയായ പി രാജീവിന്റെ വിവാദ പ്രസ്‌താവന. ഏത് സാഹചര്യത്തിലാണ് ഡബ്‌ള്യുസിസി ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ പറഞ്ഞ വ്യക്‌തിപരവും സ്വകാര്യപരവുമായ വിവരങ്ങൾ ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ റിപ്പോർട് പുറത്തുവിടാനാകില്ലെന്നാണ് മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഡബ്‌ള്യുസിസി തന്നെ നേരിട്ട് റിപ്പോർട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടതായി പി രാജീവ് പറയുന്നത്.
Most Read: മമ്മൂട്ടിയുടെ ‘പുഴു’ ആകാംക്ഷ നിറച്ച കിടിലൻ ട്രെയിലറുമായി; ചിത്രം മെയ് 13ന് ഒടിടിയിൽ